നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുക്കും
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുക്കും. ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെടല്‍ നടത്തി എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ക്രൈംബ്രാഞ്ച് ബിഷപ്പിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ദിലീപിനെ നേരില്‍ വന്നുകണ്ട ഫാദര്‍ വിക്ടറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ജാമ്യം ലഭിച്ച ശേഷം ദിലീപിനെ കാണാന്‍ ഫാ. വിക്ടര്‍ എത്തിയിരുന്നു.ഫാ. വിക്ടര്‍ മുഖേനെയാണ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടതെന്നാണ് ദിലീപിന്റെ ആരോപണം. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടതായി ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നല്‍കിയതായി ദിലീപ് പോലീസിന് മൊഴി നല്‍കി. ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്സ്‌ആപ് ചാറ്റിന്റെ പകര്‍പ്പ് നല്‍കിക്കൊണ്ടാണ് ദിലീപ് മൊഴി നല്‍കിയത്. തുടര്‍ന്ന് ജനുവരി 23 ന് തന്നെ വാര്‍ത്ത തള്ളി നെയ്യാറ്റിന്‍കര രൂപത രംഗത്ത് വന്നു. ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ലെന്ന് നെയ്യാറ്റിന്‍കര രൂപതാ വക്താവ് വ്യക്തമാക്കി. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും രൂപതയുടെ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona