‘മൈസൂര്‍ മംഗോ’ എന്ന പേരിൽ കഞ്ചാവ് മൊത്തക്കച്ചവടം നടത്തിയിരുന്ന ആസാം സ്വദേശികൾ അറസ്റ്റിൽ
കൊച്ചിയിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് വില്പന നടത്തിവരികയായിരുന്ന രണ്ട് ആസാം സ്വദേശികള്‍ എക്‌സൈസിന്റെ പിടിയിലായി. നാഗോണ്‍ സ്വദേശികളായ മുസാഹറുള്‍ ഹക്ക് (ഛോട്ടൂ-24), ജമീറൂള്‍ ഹക്ക് (കരീം ലാലാ-26) എന്നിവരാണ് എറണാകുളം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സിറ്റി റേഞ്ചിന്റെയും സംയുക്ത ഓപ്പറേഷനില്‍ കുടുങ്ങിയത്. പ്രതികളില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി.
സുഹൃത്തുക്കളായ അസാം സ്വദേശികളുടെ ആവശ്യപ്രകാരം നാട്ടില്‍നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവെത്തിച്ച് നഗരത്തില്‍ ‘മൈസൂര്‍ മംഗോ’ എന്ന മുന്തിയ ഇനം കഞ്ചാവെന്ന വ്യാജേന മൊത്തക്കച്ചവടം നടത്തി അസാമിലേക്ക് തിരികെപ്പോകുകയായിരുന്നു ഇവരുടെ രീതി. സുഹൃത്തുക്കള്‍ ഇത് ചെറു പൊതികളിലാക്കി കൂടിയ വിലക്ക് മറിച്ചുവിറ്റുവരികയായിരുന്നു. നാഗോണ്‍ സ്വദേശികളായ പ്രതികള്‍ നാട്ടില്‍ ചില്ലറമോഷണവും പിടിച്ചുപറിയും കഞ്ചാവ് കച്ചവടവുമായി കഴിയുന്നതിനിടെയാണ് എറണാകുളത്തുള്ള സുഹൃത്തുക്കള്‍ കൂടുതല്‍ ലാഭം നേടിത്തരുന്ന ബിസിനസിലേക്ക് ക്ഷണിച്ചുവരുത്തിയത്. ഏതാനും ദിവസംമുൻപ് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായതോടെയാണ് ഛോട്ടു, കരീം ലാല എന്നിവരെക്കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചത്. തുടര്‍ന്ന് ഇരുവരും എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. ഇടപ്പള്ളി ടോളിന് സമീപം രാത്രിയോടെ കഞ്ചാവ് കൈമാറാന്‍ ഇവരെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം കാത്തുനിന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കഞ്ചാവ് അടങ്ങിയ ബാഗ് തൊട്ടടുത്ത മതില്‍ക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി. എക്‌സൈസ് സംഘവും നാട്ടുകാരും പിന്തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. അക്രമാസക്തരായ ഇരുവരേയും ബലപ്രയോഗത്തിലൂടെയാണ് എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തിയത്. എക്‌സൈസ് ഐ.ബി ഇന്‍സ്‌പെക്ടര്‍ കെ. മനോജ്കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം.എസ്. ഹനീഫ, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.ജി. അജിത്ത്കുമാര്‍, രഞ്ജു എല്‍ദോ തോമസ്, സിറ്റി മെട്രോഷാഡോയിലെ സി.ഇ.ഒ എന്‍.ഡി. ടോമി, സി.ഇ.ഒ, ഡി.ജി. ബിജു, പി. പത്മഗിരീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Photo Courtesy : Google/ images are subject to copyright