പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നൽകിയ ഷാപ്പിൻറെ ലൈസൻസ് എക്സൈസ് റദ്ദാക്കി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂർ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. കഴിഞ്ഞ രണ്ടിന് ആൺസുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പിൽ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്നേഹതീരം ബീച്ചിൽ പൊലീസ് പരിശോധനയിൽ പിടിയിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഷാപ്പിൻ്റെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് എക്സൈസ് കടന്നത്. പെണ്‍കുട്ടി മദ്യപിച്ച സംഭവത്തിൽ മൂന്നാം തിയ്യതി ഷാപ്പ് മാനെജരെയും ആൺസുഹൃത്തിനെയും വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനെജർ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാന്റിലാവുകയും ചെയ്തു. തുടർന്ന് പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ലൈസൻസ് റദ്ദാക്കിയത്. അതേസമയം, ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 6 ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ വിശദീകരണം നൽകാനും എക്സൈസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright