സുമയ്യയ്‌ക്കും അഫീഫയ്‌ക്കും പോലീസ് സംരക്ഷണം നല്‍കാൻ ഉത്തരവിട്ട് ഹൈക്കോടതി
ലിവ്-ഇൻ റിലേഷൻഷിപ്പില്‍ കഴിയുന്ന മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും സിഎസ് അഫീഫയ്‌ക്കും അനുകൂലമായ ഉത്തരവാണ് കോടതിയിൽനിന്ന് ലഭിച്ചത് . ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണു ഉത്തരവ്. മാതാപിതാക്കളില്‍ നിന്നും അവരുടെ സഹായികളില്‍ നിന്നും ഭീഷണിയുള്ള സാഹചര്യത്തില്‍ പോലീസിന്റെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇരുപെണ്‍കുട്ടികളും നല്‍കിയ ഹര്‍ജ്ജിയിലാണ് ഇടക്കാല ഉത്തരവ്.
അഫീഫയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജ്ജി. സംഭവത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി, വിഷയത്തില്‍ അഫീഫയുടെ മാതാപിതാക്കളുടെയും സര്‍ക്കാരിന്റെയും നിലപാട് തേടിയിട്ടുണ്ട്. ഹര്‍ജ്ജി പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. നിലവില്‍ പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍, കൊണ്ടോട്ടി സ്‌റ്റേഷൻ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അഫീഫയെ നേരത്തെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയെന്ന് കാണിച്ച് സുമയ്യ ഹേബിയസ് കോര്‍പസ് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെത്തിയ അഫീഫ വീട്ടുകാരോടൊപ്പം പോകാനാണ് താത്പര്യമെന്ന് അറിയിച്ചു. തുടര്‍ന്ന് വിഷയം ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം പോലീസിന്റെയും സ്ത്രീ സംരക്ഷണ സെല്ലിന്റെയും സഹായത്തോടെ ഇരുവരും പിന്നീട് ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
Photo Courtesy : Google/ images are subject to copyright