കൊച്ചിയിൽ നഗരമധ്യത്തിലെ ഹോട്ടലിൽ യുവതി കുത്തേറ്റു മരിച്ചു
കൊച്ചി നഗരമധ്യത്തിലെ ഹോട്ടലില്‍ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ് കൊല്ലപ്പെട്ടത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഹോട്ടലിലെ കെയര്‍ ടേക്കറാണ് നൗഷീദ്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്നലെ വൈകീട്ടോടെയാണ് കൊല്ലപ്പെട്ട സ്ത്രീ ഹോട്ടലിലേക്ക് എത്തുന്നത്. അതിന് ശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രേഷ്മയുടെ കഴുത്തുനും കൈക്കുമാണ് കുത്തേറ്റത്. യുവതിയുടെ കരച്ചില്‍ കേട്ട മറ്റ് മുറിയിലുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും യുവതി കൊല്ലപ്പെട്ടിരുന്നു. മൃതദേഹത്തിന് അടുത്ത് തന്നെ പ്രതിയും ഉണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. രേഷ്മ ഇവിടെ എത്തിയത് എന്നാണെന്ന കാര്യത്തില്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണു നൗഷിദ് നല്‍കുന്നതെന്നു പൊലീസ് പറയുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി കഴിഞ്ഞ മൂന്ന് വര്‍ഷമായി രേഷ്മയെ പരിചയമുണ്ടെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.