ബസ് കൺസെഷൻ വിഷയത്തിൽ വിദ്യാർഥികളോട് വിവേചനം അരുതെന്ന് ഹൈക്കോടതി
പൊതു,സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് നിരക്കിളവിന്റെ പേരില്‍ വിവേചനപരമായി പെരുമാറരുതെന്നും മറ്റു യാത്രക്കാരുടെ പദവിയാണ് വിദ്യാര്‍ഥികള്‍ക്കുമുള്ളതെന്നും ഹൈക്കോടതി. വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ലെന്ന കേസിനെതിരെ തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി സിറാജ്, കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ജോസഫ് ജോണ്‍, വൈക്കം തലയാഴം സ്വദേശി വി പി ഉണ്ണിക്കൃഷ്ണൻ എന്നിവര്‍ നല്‍കിയ ഹര്‍ജ്ജികളാണ് കോടതി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തൊട്ടാകെയുള്ള ചില ബസ് ജീവനക്കാരുടെ പ്രവണതകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ബസില്‍ കയറ്റാത്തതിനെച്ചൊല്ലി വിദ്യാര്‍ഥികളും ജീവനക്കാരും തമ്മില്‍ വഴക്ക് പതിവാണ്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് പതിറ്റാണ്ടുകളായി പരിഷ്കരിച്ചിട്ടില്ല. മാറിയ സാഹചര്യങ്ങള്‍ സര്‍ക്കാരും വിദ്യാര്‍ഥി സംഘടനകളും മനസ്സിലാക്കണം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ വിഷയമായതിനാല്‍ കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. യാത്രാനിരക്ക് ഉയര്‍ത്താൻ ബസുടമകള്‍ സര്‍ക്കാരിനെയും ഗതാഗതവകുപ്പിനെയുമാണ് സമീപിക്കേണ്ടതെന്നും വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറരുതെന്നും കോടതി വ്യക്തമാക്കി.
വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിനാല്‍ മൂന്ന് സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കേസുകളും കുറ്റപത്രങ്ങളും റദ്ദാക്കിയാണ് നിരീക്ഷണം. ബസില്‍ കയറ്റാത്തതിനെച്ചൊല്ലി വിദ്യാര്‍ഥികളും ജീവനക്കാരും തമ്മിലെ തര്‍ക്കം ക്രമസമാധാനപ്രശ്നമാകരുതെന്നും ഇതുറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിര്‍ദ്ദേശിച്ചു.
Photo Courtesy : Google/ images are subject to copyright