ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി
കുണ്ടറയില്‍ വീടിന്റെ ടെറസില്‍ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്ബള്ളൂര്‍ വേലുത്തമ്പി നഗര്‍ നന്ദനത്തില്‍ എൻ.ജയകൃഷ്ണപിള്ളയുടെയും രമാദേവിഅമ്മയുടെയും മകള്‍ സൂര്യയാണ് (22) മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തത്. ശബ്ദം കേട്ട് വീട്ടുകാര്‍ ടെറസിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സൂര്യയെയാണ് കണ്ടത്. ഉടൻ സമീപത്തെ ആശുപ്രതിയിലെത്തിച്ചെങ്കിലും മരിച്ചു. സൂര്യയുടെ മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സൂര്യ ഏറെ നാളായി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ കമ്മല്‍ കാണാത്തതിന് അമ്മ വഴക്ക് പറഞ്ഞിരുന്നു. കൂടാതെ ആഴ്ചകള്‍ക്ക് മുന്നേ അപേക്ഷിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തതിലും സൂര്യ ഏറെ വിഷമത്തിലായിരുന്നു.
പ്രൈവറ്റായിട്ടാണ് സൂര്യ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. വീട്ടുകാരുമൊത്ത് വൈകിട്ട് 7ന് ടി.വി കാണുന്നതിനിടയില്‍ സൂര്യ അടുക്കളയിലേക്ക് പോവുകയും അവിടെ നിന്ന് കത്തിയെടുത്ത് ടെറസിലേക്ക് പോവുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ടെറസിലേക്ക് കയറുന്ന സ്റ്റെയര്‍കേസിന് സമീപം രക്തംപുരണ്ട കത്തി പൊലീസിന് ലഭിച്ചു. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണെന്നും തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നുമാണ് സൂര്യയുടെ ആത്മഹത്യകുറിപ്പിലുള്ളതെന്ന് കുണ്ടറ പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കുണ്ടറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കുണ്ടറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Photo Courtesy : Google/ images are subject to copyright