തൃശ്ശൂരിൽ, കണ്ണും മനവും നിറച്ച് പുലികളിറങ്ങി
പൂരത്തിന്റെ നാട്ടില്‍ ജനസാഗരത്തിന്റെ കണ്ണും മനവും നിറച്ച് ചിങ്ങമാസത്തിലെ പൂരുരുട്ടാതി നാളില്‍ പുലികൾ നിരത്തിലിറങ്ങി. വര്‍ണ്ണനകള്‍ക്കതീതമായ ആവേശവും താളവും മേളവും നിശ്ചലദൃശ്യങ്ങളും പുലികളിയുടെ ചാരുതയ്ക്ക് മാറ്റുകൂട്ടി. ആര്‍പ്പുവിളികളും ആരവവും നിറഞ്ഞാടിയ പുലിപൂരം കാര്‍ഷിക സംസ്കൃതിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഉത്സവത്തിന് മാറ്റുകൂട്ടി. മാസങ്ങളുടെ തയ്യാറെടുപ്പും കഠിനാധ്വാനവും കരുത്തുപകര്‍ന്ന പുലികളി കാണാൻ ജനം നഗരത്തിലേക്ക് ഒഴുകിയെത്തി. വെള്ളിയാഴ്ച വൈകിട്ട് നഗരചത്വരത്തിലിറങ്ങിയ പുലികള്‍ രാത്രി ഒൻപതരവരെ നൃത്തച്ചുവടുമായി നീങ്ങി. അഞ്ചുദേശങ്ങള്‍ അണിനിരന്ന പുലിസംഘങ്ങള്‍ വിവിധ പുലിമടകളില്‍നിന്നാണ് സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്. പതിവുപോലെ നടുവിലാല്‍ ഗണപതിക്കുമുന്നില്‍ തേങ്ങയുടച്ച് അവര്‍ താളത്തിനൊത്ത് ചുവടുവച്ചു നീങ്ങി. ചരിത്രവും വര്‍ത്തമാനവും പുരാണവും ഹരിതസന്ദേശവും ഇഴചേര്‍ന്ന നിശ്ചലദൃശ്യങ്ങള്‍ ഓരോ സംഘത്തിനൊപ്പവും വൈദ്യുതവര്‍ണ്ണങ്ങള്‍ വാരിവിതറി. സീതാറാം മില്‍ ദേശം, വിയ്യൂര്‍ സെന്റര്‍, കാനാട്ടുകര, ശക്തൻ, അയ്യന്തോള്‍ എന്നീ ദേശങ്ങളാണ് പുലികളിയില്‍ അരങ്ങുവാണത്. ഓരോ സംഘത്തിലും അറുപതോളം പുലികള്‍ നിരന്നു. രാവിലെമുതല്‍ ശരീരത്തില്‍ പുലികള്‍ക്കായുള്ള അണിഞ്ഞൊരുങ്ങൽ തുടങ്ങി. വൈകിട്ട് നഗരത്തില്‍ ഇറങ്ങി. നാലു വര്‍ഷത്തിനുശേഷം ഇത്തവണ രണ്ട് പെണ്‍പുലികളും ചുവടുവച്ചു. സിനിമ–- സീരിയല്‍ താരങ്ങളും മോഡലുകളുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോ, തളിക്കുളം സ്വദേശിനി താര എന്നിവരാണ് പുലികളായത്. ഇക്കുറി നിരവധി കുട്ടിപ്പുലികളും ചുവടുവച്ചു.
Photo Courtesy : Google/ images are subject to copyright