ഇലന്തൂർ ഇരട്ടനരബലിക്കേസിന് ഇന്ന് ഒരാണ്ട്
കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന് ഇന്ന് ഒരു വർഷം. കുടുംബത്തിന്‍റെ സാമ്പത്തികാഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് നിരാലംബരായ രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ചത് കൊച്ചിയിലെ ഹോട്ടൽ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ്. ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസിലിനുമായിരുന്നു ഇരകൾ. 90 ദിവസത്തിനുള്ളിൽ കാലടി പൊലീസും കടവന്ത്ര പോലീസും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. എന്നാൽ കൊലപാതകത്തിന് ഒരു വർഷമെത്തുമ്പോൾ വിചാരണ നടപടികൾ എങ്ങുമെത്തിയിട്ടില്ല.
പനമ്പള്ളി നഗറിലെ മുൻ ഇടമലയാർ കോടതിയായ അഡിഷണൽ സെഷൻസ് കോടതിയിലാണ് വിചാരണം നടക്കണ്ടത്. സർക്കാർ നേരത്തെ നിയോഗിച്ച സ്പഷ്യൽ പ്രോസിക്യൂട്ടർ ജോലിഭാരം ചൂണ്ടികാട്ടി രാജിവെച്ചു. പകരം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്വേഷഷണ സംഘം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാളിതുവരെ നിയമനമായിട്ടില്ല. സെൻട്രൽ ലബോറട്ടറിയിൽ നിന്ന് കൊല്ലപ്പെട്ടവരുടെ രാസ പരിശോധന ഫലവും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ വിചാരണ ആരംഭിക്കാൻ കഴിയില്ല. കൊലപാതകവും പീഡനവും ഗൂഡാലോചനയും തുടങ്ങി വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ലൈലയും വിചാരണകാത്ത് വിയ്യൂരിലെ അതീവസുരക്ഷാ ജയിലിലാണിപ്പോൾ.
Photo Courtesy : Google/ images are subject to copyright