നിയമനത്തട്ടിപ്പ്: അഖിൽ സജീവ് അറസ്റ്റിൽ

നിയമനത്തട്ടിപ്പ്: അഖിൽ  സജീവ് അറസ്റ്റിൽ

ആരോഗ്യവകുപ്പിലെ നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖിൽ സജീവ് അറസ്റ്റിൽ. പത്തനംതിട്ട പൊലീസാണ് അഖിലിനെ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട് തേനിയിൽ നിന്നാണ് പത്തനംതിട്ട എസ്‌പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സൈബ‌ർ വിദഗ്ദ്ധരുടെ സഹായത്തോടെ ആദ്യം ലൊക്കേഷൻ കേന്ദ്രീകരിച്ച് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പിന്നീട് മറ്റ് വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായതെന്നും പത്തനംതിട്ട ഡിവൈഎസ്‌പി അറിയിച്ചു. പ്രതിയെ പത്തനംതിട്ടയില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

സിഐടിയു ഓഫീസിലെ പണം തട്ടിപ്പില്‍ 2022 ജൂലായില്‍ ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പോലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയത്തെല്ലാം ഇയാള്‍ കേരളത്തില്‍ പല ഭാഗത്തും തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നുവെന്നാണ് സൂചന. സിഐടിയു പത്തനംതിട്ട ജില്ലാ ഓഫീസ് ജീവനക്കാരനായിരിക്കേ രണ്ട് ചെക്കുകളില്‍ വ്യാജ ഒപ്പിട്ട് 3.60 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. തൊഴിലാളികളുടെ ലെവിയും ബോണസുമടക്കമുള്ള തുകയായിരുന്നു ഇത്. 2022 ജൂണിലായിരുന്നു ഈ തട്ടിപ്പ്. സിഐടിയു ഓഫീസില്‍ നിന്ന് പുറത്താക്കിയ ശേഷം സിഐടിയുവിന്റെ പേരില്‍ പത്തനംതിട്ടയില്‍ പല ഹോട്ടലുകളിലും മുറിയെടുത്ത് താമസിച്ച്‌ പണം നല്‍കാതെ മുങ്ങുന്ന പതിവുമുണ്ടായിരുന്നു. അഖില്‍ സജീവ് ഒരു വര്‍ഷത്തോളമായി നാട്ടിലില്ലെന്നും വീട് പൂട്ടിയിട്ടിരിക്കുകമാണെന്നാണ് നാട്ടുകാര്‍ പറഞ്ഞിരുന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ മലപ്പുറം സ്വദേശി ഹരിദാസില്‍ നിന്ന് 1.75 ലക്ഷം തട്ടിയെടുത്തതോടെയാണ് അഖില്‍ സജീവ് വീണ്ടും ആരോപണത്തിലാകുന്നത്. ആയുഷ് വിഭാഗത്തില്‍ ഹോമിയോ ഡോക്ടര്‍ ആയി നിയമനത്തിനാണ് ഹരിദാസനില്‍ നിന്ന് 1.75 ലക്ഷം തട്ടിയത്. കെഎംഎംഎല്‍, കെല്‍ട്രോണ്‍, നോര്‍ക്ക റൂട്ട്‌സ്, തുടങ്ങി പല സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.