മിന്നൽപ്രളയത്തിൽ തകർന്നടിഞ്ഞ് സിക്കിം
സിക്കിമിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും ഏഴ് സൈനികരടക്കം 53 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള സ്ഥിരീകരണം. 27 മൃതദേഹങ്ങള്‍ ടിസ്റ്റ നദീതീരത്തുനിന്നാണ് കണ്ടെത്തിയത്. ഇതില്‍ ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇനിയും 140 ലേറെ ഇനിയും കണ്ടെത്താനുണ്ട്. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 1,173 വീടുകള്‍ പൂര്‍ണ്ണമായും 2,413 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ടീസ്റ്റ നദിയിലെ എല്ലാ പാലങ്ങളും തകര്‍ന്നു. ടീസ്റ്റ-വി ഹൈഡ്രോപവര്‍ സ്‌റ്റേഷന്‍ ഒഴുകിപ്പോയി. ഉത്തര സിക്കിമില്‍ വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെ മുഖ്യമന്ത്രി പ്രേം സിംഗ് തമാങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ രക്ഷാപ്രവര്‍ത്തനം, സമാശ്വാസം, പുനഃരുദ്ധാരണം എന്നീ മൂന്നുഘട്ടങ്ങളായി തിരിച്ചാണ് രക്ഷാദൗത്യം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചുങ്താങിലേക്ക് ഒരു റോഡ് തുറക്കുന്നതിനാണ് പ്രാഥമികപരിഗണന. ഭൂമി ലഭിക്കുന്ന മുറയ്ക്ക് നാഗയേയും തൂങിനേയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മിക്കും. വരുന്ന അഞ്ച് ദിവസവും മംഗാന്‍ ജില്ലയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലഖന്‍, ലചുങ് താഴ്‌വരകളില്‍ കുടുങ്ങിക്കിടക്കുന്ന 3,000 സഞ്ചാരികളെ എയര്‍ലിഫ്ട് നടത്തുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. വ്യോമസേനയുടെ എംഐ-17 ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. സിക്കിമിന് കേന്ദ്ര ആഭയന്തര മന്ത്രാലയം 44.8 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്കാണ് പണം അനുവദിച്ചത്. ദുരന്തം വിലയിരുത്താന്‍ കേന്ദ്രമന്ത്രി സംഘം സിക്കിമില്‍ സന്ദര്‍ശനം നടത്തും.
Photo Courtesy : Google/ images are subject to copyright