പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) തൽക്കാലം സ്റ്റേ ഇല്ല
വിവാദമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണു നടപടി. മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് 3 ആഴ്ച കോടതി അനുവദിച്ചു. ആരുടെയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹർജ്ജികൾ മുൻവിധിയോടെ ആണെന്നും കേന്ദ്രം വാദിച്ചു.കേന്ദ്ര സർക്കാരിനു സമയം ചോദിക്കാൻ അവകാശമുണ്ടെന്നു കോടതി പറഞ്ഞു. കേസിൽ കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാമെന്നുംവ്യക്തമാക്കി. 4 വർഷത്തിനു ശേഷമാണു കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും സിഎഎ സ്റ്റേ ചെയ്യണമെന്നും ഹർജ്ജിക്കാരിലൊരാളായ മുസ്‍ലിം ലീഗ് ആവശ്യപ്പെട്ടു. ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹർജ്ജികൾ നിലനിൽക്കില്ലെന്നും വാദിച്ചു. വിജ്ഞാപനം സ്റ്റേ ചെയ്തശേഷം വാദം കേട്ടുകൂടെയെന്നും ലീഗിന്റെ അഭിഭാഷകൻ ആരാഞ്ഞു. കേന്ദ്രം മറുപടി നൽകുന്നതുവരെ പൗരത്വം നൽകരുതെന്നു ഹർജ്ജിക്കാർ വാദിച്ചു. 2019 ഡിസംബറിലാണ് കേന്ദ്രം സിഎഎ പാർലമെന്റിൽ പാസ്സാക്കിയത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ മതപരമായ വിവേചനം നേരിടുന്ന ഹിന്ദു, സിഖ്, ജൈന, പാർസി, ബുദ്ധ, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനായാണ് 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തത്.
Photo Courtesy: Google/ images are subject to copyright