മുഹമ്മദ് ഇർഫാൻ കൊച്ചിയിലെ ‘പോഷ് ഏരിയകൾ’ ഗൂഗിളിൽ തിരഞ്ഞു
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ മുഹമ്മദ് ഇർഫാൻ ആറോളം സംസ്ഥാനങ്ങളിലായി 19 ഓളം കേസുകളിൽ പ്രതിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. മുൻപ് തിരുവനന്തപുരത്ത് ഭീമാ ജ്വല്ലറി ഉടമയുടെ വസതിയിൽ പ്രതി മോഷണം നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ 20നാണ് പ്രതി കൊച്ചിയിൽ എത്തിയതെന്നും കമ്മീഷണർ വ്യക്തമാക്കി. പ്രതി ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന ബോർഡ് ബിഹാറിലെ സീതാമർസി എന്ന ജില്ലയിലെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൻ്റെ പേരിലുള്ളതാണെന്നും കമ്മീഷണർ പറഞ്ഞു. പ്രതിയുടെ ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആണ്. 2021ലെ വിഷുദിനത്തില്‍ ഭീമാ ജൂവലറി ഉടമ ഡോ. ബി. ഗോവിന്ദന്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍നിന്ന് രണ്ടരലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 60,000 രൂപയും കവർന്നത് താനാണെന്ന് മുഹമ്മദ് ഇർഫാൻ സമ്മതിച്ചതായാണ് വിവരം.
ഇയാൾ ജോഷിയുടെ വീട് യാദൃച്ഛികമായി വീട് കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പോഷ് റെസിഡൻഷ്യൽ ലൊക്കാലിറ്റി കണ്ടെത്താനായി ഗൂഗിളിൽ തിരഞ്ഞു. ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം ആവശ്യമാണ്. കൂടാതെ, പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു. പോലീസ് ടീം വർക്കിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് കമ്മീഷണർ പറഞ്ഞു. സിറ്റി പോലീസ് പരിധിയിലെ എല്ലാ ഉദ്യോഗസ്ഥന്മാരും അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ വെള്ള ഹോണ്ട കാർ കണ്ടെത്തുകയായിരുന്നു. കാറിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ നമ്പർ പ്ലേറ്റ് തിരിച്ചറിയുകയും വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും ചെയ്തു. കാറിൻ്റെ സഞ്ചാരപദം ട്രാക്ക് ചെയ്തപ്പോൾ, ഉച്ചയ്ക്ക് രണ്ടരയോടെ കാസർകോട് കടന്നുവെന്ന് കണ്ടെത്തി. തുടർന്ന് കർണ്ണാടക പോലീസിൻ്റെ സഹായത്തോടെ ഉഡുപ്പിയിൽനിന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും കമ്മീഷണർ വിശദമാക്കി.
Photo Courtesy: Google/ images are subject to copyright