സുരേഷ് ഗോപി പക്വത കാണിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യസഭാംഗവും സിനിമാതാരവുമായ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. എം.പി ഫണ്ട് വിനിയോഗിക്കാന്‍ ഇടതുവലതുസഖ്യങ്ങള് തടസ്സം നില്‍ക്കുന്നുവെന്ന സുരേഷ് ഗോപിയുടെ വാദനത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. എം പി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം പി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
Dear Suresh Gopi please exercise political maturity and commitment to the development agenda of Kerala. ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയിൽ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്.
എം പി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. ‘മാക്രിക്കൂട്ടം’ തടസ്സം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളിൽ ദുരനുഭവമുണ്ടായോ?
കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാർട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
എം പി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകും.
അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നു.
#LDFgovt towards #Navakeralam
Photo Courtesy : Google/ Images may be subjected to copyright