സമാധാനത്തിനായി മതങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പ
സമാധാനത്തിനായി മതങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലുദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് സമാപനമായി. സമാധാനവും സഹവര്‍ത്തിത്വവും പുലരാന്‍ എല്ലാവരും ശ്രമിക്കണം. ലിംഗം, വംശം, മതം, ആരാധന എന്നിവയുടെപേരിൽ വിവേചനം പാടില്ലെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ശോഭനമായ ഭാവിയിലേക്കുള്ള പ്രതീക്ഷ സമ്മാനിച്ചാണ് മാര്‍പാപ്പയുടെ ബഹ്റൈന്‍ പര്യടനം സമാപിച്ചത്. സാഖിറിലെ എയർബേസിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയും അൽ അസ്ഹർ ഗ്രാന്‍ഡ് ഇമാം ഡോ അഹമ്മദ് അൽ തയ്യിബും മാർപാപ്പയെ യാത്രയാക്കി. തെറ്റായ പ്രതിച്ഛായയില്‍നിന്നും മതങ്ങളെ മോചിപ്പിക്കാനും വെറുപ്പ് പ്രസരിപ്പിക്കുന്ന തെറ്റായ മതാത്മകത വെടിയാനും ഇരുനേതാക്കളും ജനങ്ങളോട് ആവശ്യപ്പെട്ടു. മാര്‍പാപ്പയുടെ ചരിത്രപരമായ ബഹ്റൈന്‍ സന്ദര്‍ശനത്തിന്റെ സദ്ഫലങ്ങളെ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ പ്രകീര്‍ത്തിച്ചു.
ഗള്‍ഫിലെ ഏറ്റവും പഴക്കം ചെന്ന കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ഥനാ യോഗത്തെ മാര്‍പാപ്പ അഭിസംബോധന ചെയ്തു. ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊതു കുര്‍ബാന അര്‍പ്പിച്ചു. ബഹ്റൈനില്‍നിന്നും അയല്‍ രാജ്യങ്ങളില്‍നിന്നുമായി 28,000 പേര് പങ്കെടുത്തു. കുര്‍ബാനയുടെ ഭാഗമായി മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലും പ്രാര്‍ഥനകള്‍ ഉയര്‍ന്നു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കുര്‍ബാനയില്‍ പങ്കെടുത്തു.
Photo Courtesy : Google/ images are subject to copyright