കേന്ദ്രമന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍
സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കാനിരിക്കെ കേന്ദ്രമന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ക്യാബിനറ്റില്‍ ശ്രദ്ധേയമായ പ്രതിനിധ്യം വേണമെന്ന് ശിവസേനയും ടിഡിപിയും നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായാല്‍ ആര്‍എസ്എസുമായി മോദി കൂടിക്കാഴ്ച നടത്തി അവസാനഘട്ടപട്ടിക തയ്യാറാക്കും. അതേസമയം കേരളം അയിത്തം കല്‍പ്പിച്ച ബിജെപിയുടെ മന്ത്രിസഭയില്‍ സംസ്ഥാനത്തിന് നിന്നുള്ള പ്രതിനിധി ഉണ്ടാകില്ലെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.
നാളെ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായാണ് മോദിക്കൊപ്പം അധികാരമേല്‍ക്കുന്ന മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതിഭവന് കൈമാറേണ്ടത്. ബിജെപി മന്ത്രിമാരുടെ കാര്യത്തില്‍ നേതൃത്വം ഏകദേശ ധാരണയില്‍ എത്തിയിട്ടുണ്ട്. ക്യാബിനറ്റില്‍ ശ്രദ്ധേയമായ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെടുന്ന ഘടകക്ഷി നേതാക്കള്‍ ഇന്ന് നരേന്ദ്രമോദിയമായി ചര്‍ച്ച നടത്തി.നാല് ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍ വീതമാണ് ശിവസേനയും ടിഡിപിയും ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ട് മന്ത്രിസ്ഥാനങ്ങളെ ഇവര്‍ക്ക് ലഭിക്കാന്‍ ഇടയുള്ളു എന്നിരിക്കെ ഇതാരാകണം എന്നത് സംബന്ധിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറേയുമായി ടെലഫോണിലും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായി നേരിട്ടും മോദി ചര്‍ച്ച നടത്തി.
അദ്വാനി പക്ഷത്ത് നിന്ന് സുഷമക്ക് പ്രതിരോധ വകുപ്പും മുരളി മനോഹര്‍ ജോഷിക്ക് സ്പീക്കര്‍ സ്ഥാനവും നല്‍കും. നിലവിലെ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ആഭ്യന്തരവകുപ്പ് ഏറ്റെടുക്കുമ്പോള്‍ മോദിയുടെ വിശ്വസ്തനായ ജെ പി നഡ്ഡ പുതിയ അദ്ധ്യക്ഷനാകും. ഘടകക്ഷികളുടെ മന്ത്രിമാരുടെ പേരുകളില്‍ കൂടി ധാരണയായാല്‍ ഇന്ന് തന്നെ മേദി ആര്‍ എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി അന്തിമ പട്ടികക്ക് രൂപം നല്‍കും. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പേരുകള്‍ നാളെ തയ്യാറാകുമെങ്കിലും വകുപ്പുകളെ സംബന്ധിച്ച പ്രഖ്യാപനം നീളാനും ഇടയുണ്ട്. ഇതിനിടെ കേരളത്തിന് നിന്നുള്ള മുന്‍ കേന്ദ്രസഹമന്ത്രി കൂടിയായ അതേസമയം കേരളത്തില്‍ നിന്ന് ഇത്തവണ മന്ത്രിയുണ്ടാകില്ലെന്നും കേരളം അയിത്തം കല്‍പിച്ച പാര്‍ട്ടിക്ക് എന്തിന് സംസ്ഥാനത്തിന് മന്ത്രിയെ നല്‍കണമെന്നും ഒ രാജഗോപാല്‍ ചോദിച്ചു
ഒ രാജഗോപാലിന് ഗവര്‍ണ്ണര്‍ പദവി നല്‍കുന്ന കാര്യവും ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്. അടുത്ത ആറ് മാസത്തേക്ക് രാജ്യസഭാ സീററുകളില്‍ ഒഴിവ് വരാനിടയില്ലാത്ത പശ്ചാത്തലത്തിലാണിത്.