യുഎഇയുടെ സഹായം നിരസിച്ച് കേന്ദ്രം; വിദേശസഹായം സ്വീകരിക്കേണ്ടതിലെന്ന് തീരുമാനം
ന്യൂഡൽഹി∙ വിദേശ രാജ്യങ്ങള്‍ പ്രളയ ദുരിതാശ്വാസത്തിനായി നല്‍കുന്ന സഹായം സ്വീകരിക്കേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍. കേരളത്തിനു സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളെ വിദേശകാര്യമന്ത്രാലയം ഇക്കാര്യമറിയിച്ചു. വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടെന്ന നിലപാടാണു കേന്ദ്രത്തിനുള്ളത്.
യുഎഇ 700 കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണു കേരളത്തിനു നല്‍കാന്‍ തയാറായത്. മാലദ്വീപും ജപ്പാനും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്. വിദേശസഹായം നേടാന്‍ കേരളത്തിന്‍റെ ഭാഗത്തുനിന്നു ശക്തമായ രാഷ്ട്രീയസമ്മര്‍ദം വേണ്ടിവരും.
2004നുശേഷം വിദേശ രാജ്യങ്ങളില്‍നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. കേരളത്തിനു സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും പതിനഞ്ച് വര്‍ഷമായി തുടരുന്ന നയം മാറ്റേണ്ടതില്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഭരണാധികാരികള്‍ അടക്കം വിദേശത്തുള്ളവര്‍ക്കു വ്യക്തിപരമായി ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 600 കോടി രൂപ അപര്യപ്തമാണെന്നിരിക്കെ കേരളത്തെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മതിയായ തുക പ്രഖ്യാപിക്കുകയോ നയം മാറ്റുകയോ വേണം. അതിനിടെ, കേന്ദ്രത്തിന്റെ അനുമതി ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചാല്‍ സഹായം ലഭിക്കുമെന്നു ശശി തരൂര്‍ എംപി വ്യക്തമാക്കി. ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ അധികാരികളുമായി നടത്തിയ ചര്‍ച്ചയ്‍ക്കു ശേഷമാണു തരൂര്‍ ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
Photo Courtesy : Google/ images are subject to copyright