കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തായി: മുഖ്യമന്ത്രിയായി യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും.
ഇരുപത്തിമൂന്നു നാൾ നീണ്ട രാഷ്ട്രീയപ്രതിസന്ധിക്കൊടുവിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തായി. ചൊവ്വാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ ആറു വോട്ടിനാണ് കോൺഗ്രസ്-ജനതാ ദൾ (എസ്) സർക്കാർ താഴെവീണത്.
ഈ സാഹചര്യത്തില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സാധ്യത വർദ്ധിച്ചു. യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകൾ. വിശ്വാസ വോട്ടെടുപ്പില്‍ തോറ്റതോടെ കുമാരസ്വാമി ഇന്നലെ രാജി വച്ചു. ബുധനാഴ്ച ഗവർണറെക്കണ്ട് സർക്കാർ രൂപവത്കരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന് പാർട്ടി നേതാവ് ആർ. അശോക് അറിയിച്ചു.
നീണ്ട 14 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ബി എസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. വിശ്വാസപ്രമേയത്തിന്മേൽ നിയമസഭയിൽ നടന്ന നാലുദിവസത്തെ ചർച്ചയ്ക്കുശേഷം വൈകീട്ട് 7.15-നായിരുന്നു വോട്ടെടുപ്പ്. 99 പേർ കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ 105 പേർ എതിർത്തായിരുന്നു വോട്ട് ചെയ്‌തത്.
വിശ്വാസവോട്ടെടുപ്പിൽ തോറ്റതോടെ കുമാരസ്വാമി ഗവർണർ വാജുഭായ് വാലയ്ക്ക് രാജിക്കത്തു നൽകി. ഭരണപക്ഷത്തുനിന്ന് 15 പേർ രാജിവെച്ചതിനെത്തുടർന്നാണ് കുമാരസ്വാമി 18-നു വിശ്വാസവോട്ടിനു തയ്യാറായത്.
2007-ലാണ് ആദ്യമായി യെദ്യൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. 2007 ലും പിന്നീടുവന്ന അവസരങ്ങളിലും മുഖ്യമന്തി ആയെങ്കിലും അദ്ദേഹത്തിനു കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല. ഇത്തവണ ഭൂരിപക്ഷമില്ലാതെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.
Photo Courtesy : Google/ images are subject to copyright