പ്രളയരക്ഷാ പ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ വേണമെന്നു വ്യോമസേന.
പ്രളയരക്ഷാ പ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ വേണമെന്നു വ്യോമസേന. 113 കോടി രൂപ ആവശ്യപ്പെടുന്ന അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ചെലവിലേയ്ക്കായി നേരത്തെയും വ്യോമസേന സംസ്ഥാനത്തോട് പണം ആവശ്യപ്പെട്ടിരുന്നു. അതുകൂടാതെ ഓഖി ദുരന്ത നിവാരണ സമയത്തും വ്യോമസേനാ തുക ആവശ്യപ്പെട്ടിരുന്നു.
ഈ തുക കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ ഇതൊഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനു കത്തയച്ചു. 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113,69,34,899 രൂപയാണ് വ്യോമസേന കേരളം സർക്കാരിനോട് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുളള ചെലവിലേക്കാണ് ഇത്രയും തുക നല്‍കണമെന്നാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്.
2017ല്‍ ഓഖി ദുരന്തവും 2018 ല്‍ പ്രളയത്തെയും നേരിടേണ്ടിവന്ന കേരള സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുന്നതു പ്രയാസമുള്ള കാര്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 31,000 കോടിരൂപ ആവശ്യമാണ്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് സംസ്ഥാനത്തിനു ലഭിച്ചത് 2904.85 കോടി രൂപയാണ്.
കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ‘റീ ബില്‍ഡ് കേരള’ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിലേക്കുള്ള തുകയുടെ സമാഹരണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright