ഇന്ത്യയുടെ ആദ്യ വനിതാ വിദേശക്കാര്യ മന്ത്രിയും, ബിജെപിയുടെ ശക്തയായ നേതാവുമായ സുഷമാ സ്വരാജ് അന്തരിച്ചു.
ഇന്ത്യയുടെ ആദ്യ വനിതാ വിദേശക്കാര്യ മന്ത്രിയും, ബിജെപിയുടെ ശക്തയായ നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11.15-ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. ഏഴുതവണ ലോക്സഭാംഗമായ സുഷമ, 25-ാം വയസ്സില്‍ ഹരിയാണ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ആദ്യ നരേന്ദ്രമോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമാണ്.
15-ാം ലോക്സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. ബി.ജെ.പി.യുടെ അഖിലേന്ത്യാ സെക്രട്ടറിയും ഔദ്യോഗിക വക്താവുമായിരുന്നു. നാല് ബിജെപി സർക്കാരിലും മന്ത്രിയായിരുന്നു. 1996,1998,1999 വാജ്പേയ്, 2014 നരേന്ദ്രമോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച പാര്‍ലമെന്റേറിയനുള്ള ബഹുമതി രണ്ടുതവണ നേടിയ ഏക വനിതാ അംഗവും സുഷമയാണ്. ആരോഗ്യകാരണങ്ങളാല്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ദേശീയകക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷനേതാവ് എന്നീ ചരിത്രസ്ഥാനങ്ങള്‍ക്ക് ഉടമയാണു സുഷമ സ്വരാജ്.
1952 ഫെബ്രുവരി 14-ന് ഹരിയാണയിലെ അംബാലയിലാണു ജനനം. അച്ഛന്‍: ഹര്‍ദേവ് ശര്‍മ, അമ്മ: ലക്ഷ്മി ദേവി. വിദ്യാര്‍ഥിനേതാവായാണ് സുഷമയുടെ രാഷ്ട്രീയപ്രവേശം. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരിയാണ് സുഷമയുടെ ഏക പുത്രി.
Photo Courtesy : Google/ images are subject to copyright