ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു.
തിരുവനന്തപുരം മ്യൂസിയത്തിനു സമീപം സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും വനിതാ സുഹൃത്തിനും എതിരെയുള്ള കുരുക്ക് മുറുകുന്നു. ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായിരിക്കുന്നത്.
ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് അദ്ദേഹത്തെ ആദ്യം കൊണ്ടുപോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തിയെങ്കിലും രക്ത സാമ്പിൾ പരിശോധനയ്ക്ക് പൊലീസ് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചപ്പോള്‍ ശ്രീറാം സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും റിപ്പോർട്ടുണ്ട്.
വാഹനമോടിച്ചത് താനല്ല സുഹൃത്ത് വഫയാണെന്നാണ് ശ്രീറാമും വഫയും മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ തലസ്ഥാനത്തെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ കാര്‍ ഓടിച്ചത് ആരാണെന്നത് പോലീസ് ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.
ആരാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമാകാനായി സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright