ടൈറ്റാനിയം അഴിമതി കേസ് സിബിഐക്ക് വിടാൻ തീരുമാനം.
ടൈറ്റാനിയം അഴിമതി കേസ് സിബിഐക്ക് വിടാൻ തീരുമാനമായി. തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യസംസ്ക്കരണ പ്ലാൻറ് നിർമ്മിക്കുന്നതിൽ അഴിമതി നടന്നെന്ന് ആരോപിച്ചുണ്ടായ കേസിൻെറ അന്വേഷണമാണ് സിബിഐക്ക് വിടാൻ തീരുമാനമായത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ വ്യവസായ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല എന്നിവർക്കെതിരെയാണ് അന്വേഷണം. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മാലിന്യസംസ്ക്കരണ പ്ലാൻറ് നിര്‍മ്മിക്കാന്‍ മെക്കോണ്‍ എന്ന പൊതുമേഖലാ കമ്പനിയുമായി 256 കോടിയുടെ കരാറിലാണ് സര്‍ക്കാര്‍ ഏർപ്പെട്ടത്. എന്നാൽ ഇതിൽ അഴിമതി നടത്തിയെന്നാരോപിച്ചാണ് കേസ്.
ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് 80 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അന്താരാഷ്ട്ര ബന്ധം ഉള്ളതുകൊണ്ടാണ് കേസ് സിബിഐക്ക് വിടുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിന് മുന്‍പാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright