ദുബായ് കോടതിയില്‍ ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സിവില്‍ കേസും
ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ നിയമ നടപടി നേരിടുന്ന ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കതിരെ പരാതിക്കാരനായ യുവ വ്യവസായി നാസില്‍ അബ്ദുള്ള ദുബായ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. തുഷാറിന് എതിരെ നിലവില്‍ അജ്മാന്‍ പോലീസില്‍ നല്‍കിയ പരാതിക്കു പുറമെയാണിത്. തുഷാറില്‍ നിന്ന് കരാര്‍ പ്രകാരം ഉള്ള തുക കിട്ടണമെന്നാവശ്യപ്പെട്ടാണ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
നാസില്‍ അബ്ദുള്ള 10 വര്‍ഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടില്‍ ഒമ്പത് ദശലക്ഷം ദിര്‍ഹം (18 കോടിയോളം രൂപ) കിട്ടാനുണ്ടെന്നു കാണിച്ചാണ് തുഷാറിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. തുഷാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ അപര്യാപ്തമാണ് എന്ന നിലപാടാണ് നാസില്‍ സ്വീകരിച്ചത്.
ഇതിനിടെ, തുഷാറിനെതിരായി കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് സൂചന നല്‍കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നു. അഞ്ച് ലക്ഷം രൂപ നല്‍കി ഈ ചെക്ക് നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതെന്നാണ് ശബ്ദ സന്ദേശങ്ങളില്‍ നിന്നുള്ള സൂചന. ഇതിന്റെ ഇരുപതോളം ശബ്ദരേഖകളാണ് ഇന്നലെ രാത്രി മാധ്യമങ്ങൾക്കു ലഭിച്ചത്. വാട്സാപ് ക്ലിപ്പുകളിലെ ശബ്ദം നാസിൽ അബ്ദുല്ലയുടേതാണെന്നു തെളിയുകയാണെങ്കിൽ കേസിന്റെ ഗതി തന്നെ മാറുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഇതിനിടെയാണ് നാസില്‍ അബ്ദുള്ള സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright