അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും കനത്ത സുരക്ഷ.
അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും കനത്ത സുരക്ഷ. അടുത്തയാഴ്ച്ചയാണ് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിപ്പിക്കുന്നത്. ഇതിന് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് ജസ്റ്റിസ് യു.പി. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡൽഹിയിലേക്ക് വിളിച്ചു. ഇന്നുച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കൂടിക്കാഴ്ച.
അടുത്ത ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളാണ് നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ അവസാന പ്രവര്‍ത്തി ദിവസങ്ങള്‍. ഈ ദിവസങ്ങളിലാണ് ബാബരി ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പറയുക.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിധി പറയുന്നതിന് മുന്നോടിയായി ഉത്തര്‍പ്രദേശിലേക്കുമാത്രം നാലായിരത്തോളം അര്‍ധസൈനികരെയാണ് അയച്ചിട്ടുള്ളത്. കൂടാതെ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായി ഡിസംബർ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ സുരക്ഷ ഉറപ്പാകുന്നതിൻ്റെ ഭാഗമായി സ്റ്റേഷനുകള്‍, പ്ലാറ്റ് ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധനയുമുണ്ടാകും. പ്രധാന നഗരങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും കൂടുതല്‍ കാവലൊരുക്കിയിട്ടുണ്ട്. ആരാധനലായങ്ങളിലെയും സുരക്ഷ കൂട്ടിയിട്ടുണ്ട്.
അയോധ്യ ഉള്‍പ്പെടുന്ന മേഖലയില്‍ സമൂഹമാധ്യമ ഉപയോഗത്തിനടക്കം ഡിസംബര്‍ 28വരെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ക്രമസമാധാന പ്രശനങ്ങളുണ്ടാകാതിരിക്കാന്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
വിധി വന്ന ശേഷം രാജ്യത്ത് ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ സര്‍വ ശ്രമങ്ങളും നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright