കലാലയങ്ങളില്‍ പഠിപ്പുമുടക്കി സമരം പാടില്ലെന്ന് ഹൈക്കോടതി: കോടതി ഉത്തരവുകള്‍ക്ക് വിപരീതമായി പ്രവർത്തിച്ചാൽ നിയമനടപടി.
കലാലയങ്ങളില്‍ പഠിപ്പുമുടക്കി സമരം പാടില്ലെന്ന് ഹൈക്കോടതി. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികൾക്ക് മൗലികാവകാശമുണ്ട്. അതിനാല്‍ കലാലയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘെരാവോ എന്നിവ സ്‌കൂളുകളിലും കോളേജുകളിലും ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. കലാലയങ്ങള്‍ പഠിക്കാനുള്ളതാണ്. സമരത്തിനുള്ളതല്ലെന്നും കോടതി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള രണ്ട് സ്‌കൂളുകളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കാരണം വലിയ തോതിൽ ക്ലാസ്സുകൾ മുടങ്ങുന്നുവെന്ന് കാണിച്ച് കൊടുത്ത ഹർജിയിലാണ് ഈ വിധി.
കലാലയങ്ങളുടെ ക്യാമ്പസിനുള്ളില്‍ പഠിപ്പുമുടക്കുന്ന തരത്തിലുള്ള സമരരീതികള്‍ അനുവദിക്കാനാകില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമായി കരുതണം. ഒരു വിദ്യാര്‍ഥിയേയും സമരത്തിനോ, പഠിപ്പുമുടക്കിനോ വിളിച്ചിറക്കാന്‍ മറ്റൊരു വിദ്യാര്‍ഥിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ഈ ഉത്തരവിനെതിരായി ആരെങ്കിലും പ്രവർത്തിച്ചാൽ അതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതെസമയം സമാധാനപരമായ ചര്‍ച്ചകള്‍ക്കോ ചിന്തകള്‍ക്കോ ക്യാമ്പസുകളെ വേദിയാക്കാമെന്നും കോടതി പറഞ്ഞു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright