കോവിഡ് 19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേഡ്‌നെസ്സ് പാക്കേജിന് കേന്ദ്രം അംഗീകാരം നല്‍കി.
കോവിഡ് 19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേഡ്‌നെസ്സ് പാക്കേജിന് കേന്ദ്രം അംഗീകാരം നല്‍കി. പൂര്‍ണമായും കേന്ദ്രത്തിന്റേതാണ് പദ്ധതി നടപ്പാക്കുന്നതിനായുള്ള ഫണ്ട്. 2024 മാർച്ചിനുള്ളിൽ മൂന്ന് ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ദേശീയ-സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയെന്നതാണ്. അതിനായി അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവയുടെ സംഭരണം, ലബോറട്ടറികള്‍ സ്ഥാപിക്കല്‍, ബയോ-സെക്യൂരിറ്റി തയ്യാറാക്കൽ എന്നിവയാണ് ഇതിലൂടെ നടപ്പിലാക്കുക.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍/ കമ്മീഷണര്‍മാര്‍ (ആരോഗ്യം) എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട സർക്കുലർ അയച്ചിട്ടുണ്ട്, അതിൽ ഒന്നാം ഘട്ടം നടപ്പാക്കുന്നതിനായുള്ള പണം അനുവദിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നാം ഘട്ടത്തിൽ കോവിഡ് ആശുപത്രികളുടെയും മറ്റ് ആശുപത്രികളുടെയും വികസനമാണ് നടത്തുക. ഐസൊലേഷന്‍ ബ്ലോക്കുകള്‍, വെന്റിലേറ്ററുകളുള്ള ഐസിയു, ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണം, ആശുപത്രികളിലെ ലബോറട്ടറികള്‍ ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ളവയാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. കൂടാതെ പിപിഇ കിറ്റുകള്‍, എന്‍95 മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ വാങ്ങുന്നതിനും ഈ പണം വിനിയോഗിക്കാം.
പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 2020 വരെയും, രണ്ടാം ഘട്ടം ജൂലൈ 2020 മുതൽ മാർച്ച് 2021 വരെയും, മൂന്നാം ഘട്ടം ഏപ്രില്‍ 2021 മുതല്‍ മാര്‍ച്ച് 2024 വരെയാണ്.
Photo Courtesy : Google/ images are subject to copyright