പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്: ഇത് കൊറോണ കാലം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
രാജ്യത്ത് ഒരോദിവസം കഴിയുംതോറും കോവിഡ് 19 രോഗികളുടെ എണ്ണവും, മരണ നിരക്കും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രതിരോധശക്തി കുറവുള്ളവരാണ് ഈ കാലഘട്ടത്തിൽ ഏറ്റവും സൂക്ഷിക്കേണ്ടത്, അറുപതു വയസിനു മുകളിലുള്ളവര്‍, കരള്‍, വൃക്ക സംബന്ധമായ രോഗമുള്ളവർ തുടങ്ങി പ്രമേഹമുള്‍പ്പെടെ പല രോഗമുള്ളവരിലും കോവിഡ് ഭേദമാകാന്‍ സാധ്യത കുറവാണെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ കോവിഡിനെ ഇത്തരത്തിലുള്ള രോഗികള്‍ കൂടുതല്‍ ശ്രദ്ധയോടെ നോക്കികാണേണ്ടതുണ്ട്.
പ്രമേഹമുള്ളവരിൽ കോവിഡ് 19 ബാധിച്ചാൽ അത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ളവർക്ക് കോവിഡ് വരുന്നതിനും പെട്ടെന്നു മൂര്‍ച്ഛിക്കുന്നതിനും മരണ കാരണമാകുന്നതിനും സാദ്ധ്യതകള്‍ ഏറെയാണ്. കോവിഡ് 19 ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റു ആരോഗ്യപരമായ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു.
പ്രമേഹം ഉള്ള ആളിനും ഇല്ലാത്ത ആളിനും കോവിഡ് രോഗം പകരാനുള്ള സാദ്ധ്യതകള്‍ ഒരുപോലെയാണ്, എന്നാൽ പ്രതിരോധ ശേഷി കുറവുള്ള പ്രമേഹ രോഗികൾക്ക് കോവിഡ് 19 ബാധിച്ചാൽ പല സങ്കീര്‍ണ്ണതകളും ഉണ്ടാകുന്നു. അതിനാല്‍ ഈ സാഹചര്യത്തില്‍ പ്രമേഹ നിയന്ത്രണത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്. പല റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയില്‍ 7.7 കോടി ആളുകളാണ് പ്രമേഹബാധിതരാനുള്ളത്.
കോവിഡ് 19നെ നമ്മുടെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമ്പോള്‍ പ്രമേഹ ബാധിതരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരിക്കലും അടുത്ത വെല്ലുവിളിയാകരുത്. അതിനാൽ പ്രമേഹരോഗികൾ അവരവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പ്രധാനമായും നിത്യവും ചെയ്യേണ്ട കാര്യങ്ങളില്‍ മുടക്കമൊന്നും കൂടാതെ ചെയ്യാൻ സാധിക്കണം.
പ്രത്യേകിച്ചും പ്രമേഹ രോഗത്തിന് അനുസൃതമായ ആഹാരക്രമം പാലിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നത് നല്ലതാണ്. കൃത്യസമയത്തുതന്നെ ആഹാരം കഴിക്കണം. നിത്യവും 45 മിനിട്ട് വ്യായാമത്തിനായി മാറ്റിവെക്കുക, കാലുകളില്‍ മുറിവുകളോ പൊട്ടലുകളോ ഉണ്ടോയെന്ന് പരിശോധിക്കുക.
ഇപ്പോഴുള്ള ഈ സാഹചര്യത്തിൽ നമ്മുടെയെല്ലാവരുടെയും ജീവിശൈലികളില്‍ കുറെ മാറ്റങ്ങൾ സംഭവിച്ചേക്കാം അതിനാൽ തന്നെ പ്രത്യേകമായും പ്രമേഹരോഗികൾ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. പ്രമേഹം നിയന്ത്രണം അനിവാര്യമാണ്. കൂടാതെ ലോക്ക്ഡൗണ് ആണെങ്കിലും ഇടയ്ക്ക് നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടാന്‍ ശ്രമിക്കണം.
പ്രമേഹമുള്ളവർ അതിൻ്റെ ചികിത്സക്കുപയോഗിക്കുന്ന ഇന്‍സുലിനും ഗുളികകളും കൂടുതല്‍ കരുതി വയ്ക്കണം. മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുകളും കൂടുതലായി കരുതി വയ്ക്കുക. ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നതിനുള്ള ഗ്ലുക്കോമീറ്റര്‍ കരുതണം. ബ്ലഡ് ഷുഗര്‍ ദിവസം പല തവണ ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക.
രോഗം വന്ന് ചികിൽസിക്കുന്നതിനും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. അതിനാൽ സർക്കാർ പുറപ്പെടുവിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക അവർ നമ്മുടെ നല്ലതിനാണ് പറയുന്നത്…
Stay Home..Stay Safe …
Photo Courtesy : Google/ images are subject to copyright