മുംബൈ ധാരാവിയിൽ 15പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: പൂൾ ടെസ്റ്റ് നടത്താൻ മഹാരാഷ്ട്ര സർക്കാർ.
ഇന്ത്യയുടെ ഹോട്ട്സ്പോട്ടുകളിൽ പെട്ടതാണ് മുംബൈ. മുംബൈ ധാരാവിയിൽ 15പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ രോഗ ബാധിതരുടെ എണ്ണം 43 ആയി. കൂടാതെ ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 1761 ആയി. കൂടാതെ 127 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. മുംബയിൽ മൂന്നു മാധ്യമപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബയിൽ മാത്രം 1146 പ്പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഓരോ ദിവസവും ഏകദേശം 150 മുതൽ 200 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് ധാരാവി, അവിടെ വ്യാപനം കൂടുന്നത് വളരെ ആശങ്ക ഉയർത്തുന്ന ഒന്നാണ്. ധാരാവിയിൽ ഇതുവരെ നാലുപ്പേരാണ് രോഗം ബാധിച്ച് മരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ കോർപറേഷൻ ചേരിയിൽ അണുനശീകരണ പ്രവർത്തികൾ നടത്തുന്നുണ്ട്. കൂടാതെ അവിടെയുള്ള താമസക്കാരെ താൽകാലിക ഷെൽറ്ററുകളിലേക്കും മാറ്റുന്നുണ്ട്.
അതേസമയം കോവിഡ് ബാധിതരെ അതിവേഗം കണ്ടെത്താൻ പൂൾ ടെസ്റ്റ് നടത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പൂൾ ടെസ്റ്റ് ആയതിനാൽ ഒരേസമയം ധാരാളം പേരുടെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. ഇതിനായി പൊതുസ്ഥലങ്ങളിൽ വെച്ച് സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കാനാകാത്ത ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ലോക്ഡൗൺ ഈമാസം 30 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright