സംസ്ഥാനത്ത് ഇന്ന് 10പ്പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചു: ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ തുടരണം
സംസ്ഥാനത്ത് ഇന്ന് 10പ്പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ 7, കാസർഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ 7പ്പേർക്ക് സമ്പർക്കത്തിലൂടെയും, 3പ്പേർ വിദേശത്ത് നിന്നും എത്തിയവരുമാണ്.
വീഡിയോസ്റ്റോറി കാണുന്നതിനായി Click Here: https://bit.ly/3b24vn8
ഇന്ന് 19 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 373 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 228 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,23,490 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,22,676 പേര്‍ വീടുകളിലും, 814 പേര്‍ ആശുപത്രിയിലുമായി നിരീക്ഷണത്തിലാണ്. വൈഷമ്യത്തിന്റെതായ ഘട്ടമാണെങ്കിലും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസ നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി. ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ തുടരണം. ഘട്ടം ഘട്ടമായി നിയന്ത്രണം പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണ് ഇത്. കൂടാതെ ഹോട്സ്പോട്ടുകളില്‍ നിയന്ത്രണം തുടരണമെന്നും, അതിഥി തൊഴിലാളികളെ മടക്കി അയക്കണം, ഇഎസ്ഐ പരിധി 20,000 എന്നീ കാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം വലിയ തോതില്‍ വ്യാപിക്കാനും സമൂഹവ്യാപനത്തിലേക്ക് മാറാനും സാധ്യതയുണ്ട്.അതിനാൽത്തന്നെ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കാവുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളെല്ലാം ഏപ്രില്‍ 30 വരെത്തന്നെ തുടരും.
കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വരുന്ന ആഴ്ചകള്‍ കോവിഡ് പ്രതിരോധത്തിന് നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിൻ്റെ ഭക്ഷ്യധാന്യ ആവശ്യങ്ങള്‍ ഇന്ന് നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍.
Photo Courtesy : Google/ images are subject to copyright