രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ 4 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു.
രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ 4 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം രാജമയിലെ ടാറ്റ ആശുപത്രിയില്‍ നടത്തും. ദേശീയദുരന്ത നിവാരണസേയുടെ കേരള മേധാവി രേഖ നമ്പ്യാരുടെ നേതൃത്വത്തിലാണ് തിരച്ചില്‍. ഇനി കണ്ടെത്താനുള്ളത് 44 പേരെയാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെത്തന്നെ പ്രദേശത്തുനിന്ന് ഒരു മൃതദേഹത്തിൻ്റെ ഭാഗം കണ്ടെത്തിയിരുന്നു. ഇവിടം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ 4 മൃതദേഹങ്ങളില്‍ രണ്ടെണ്ണം പുറത്തെത്തിച്ചു. മറ്റു മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍. തുടര്‍ച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്.
3 യുണിറ്റ് എന്‍ടിആര്‍എഫ് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. മന്ത്രി എംഎം മാണി പെട്ടിമടയിലെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ്ഇന്നലെ അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു.
അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നാലു ലയങ്ങളിലെ 30 കുടുംബങ്ങളിലായി 78 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ലേബര്‍ ക്ലബ്, കാന്റീന്‍, നാലു ലയങ്ങള്‍ എന്നിവ പൂര്‍ണമായി മണ്ണിനടിയിലായി. എസ്റ്റേറ്റ് ലയങ്ങള്‍ സ്ഥിതിചെയ്തിരുന്ന കുന്നിന്‍മുകളില്‍ വ്യാഴാഴ്ച രാത്രി 10.50ഓടെയായിരുന്നു ഉരുള്‍ പൊട്ടിയൊഴുകിയത്. ഒരു കിലോമീറ്ററോളം കൂറ്റന്‍ പാറകളും മണ്ണും നിരങ്ങിയിറങ്ങി. ലയങ്ങളും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് പാറക്കെട്ടുകളും മണ്ണും നിറഞ്ഞുകിടക്കുകയാണ്.
Photo Courtesy : Google/ images are subject to copyright