സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യയതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യയതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച മലപ്പുറം ജില്ലയില്‍ അതിതീവ്രമഴ പെയ്യുമെന്നാണ് പ്രവചനം. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ പെയ്യുമെന്നാണ് പ്രവചനം. കോട്ടയം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച സംസ്ഥാനത്തെ പതിനൊന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കേരള തീരത്ത് അറുപതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി.
ഓഗസ്റ്റ് 6 ന് ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ് 7 ന് മലപ്പുറം ജില്ലയിലും ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആയ ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം.
കഴിഞ്ഞ ദിവസം തുടങ്ങിയ മഴ പല മേഖലകളിലും വെള്ളപ്പൊക്കമായി. കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് മഴ വലിയ നാശമുണ്ടാക്കിയത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ അട്ടപ്പാടി മേഖലയില്‍ വൈദ്യുതി ഇല്ല. മൂന്ന് ദിവസമായി ഈ മേഖലയില്‍ വൈദ്യുതി ബന്ധമില്ല. പലയിടത്തും വന്‍മരങ്ങള്‍ വൈദ്യുതി ലൈനിന് മുകളില്‍ വീണതാണ് പ്രതിസന്ധിക്ക് കാരണം.
കണ്ണൂരിര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴ കനത്ത നാശമുണ്ടാക്കി. മലയോരപ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങളെല്ലാം കരവിഞ്ഞൊഴുകുകയാണ്. ഇത് വെള്ളപ്പൊക്ക ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. 15 കുടുംബങ്ങളെ ജില്ലാ ഭരണകൂടം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
Photo Courtesy : Google/ images are subject to copyright