സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു.
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്പെഷല്‍ സെല്‍ എസ്.പി അജിത്തിൻ്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്.
ഇന്നലെ രാത്രി തന്നെ അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും എ.ഡി.ജി.പി മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പിച്ചിരുന്നു. കൂടാതെ ദുരന്ത നിവാരണവിഭാഗം കമ്മീഷണര്‍ എ കൗശികൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. സംഭവം വന്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
സെക്രട്ടറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്ന് ബി.ജെ.പിയും യു.ഡി.എഫും ആരോപിച്ചു. ഇന്ന് യു.ഡി.എഫ് കരിദിനം ആചരിക്കും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകള്‍ കത്തി നശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീവെച്ച് നശിപ്പിച്ചതിലും, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധദിനം ആചരിക്കും.
സാന്‍ഡ് വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. പൊളിറ്റിക്കല്‍ ഓഫീസിലെ റൂം ബുക്കിംഗ് ഫയലുകള്‍ സൂക്ഷിക്കുന്ന റാക്കിലാണ് തീപിടിച്ചത്. അഞ്ചു ബണ്ടില്‍ ഫയലുകളും ചില ഗസറ്റുകളും ഇവ സൂക്ഷിച്ചിരുന്ന കബോര്‍ഡുമടക്കം നശിച്ചു. അടച്ചിട്ടിരുന്ന മുറിയില്‍ വൈകിട്ട് 4.45ഓടെ പുക ഉയരുന്നത് കണ്ട ജീവനക്കാരാണ് വിവരം ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിച്ചത്. അഞ്ച് മണിയോടെ ചെങ്കല്‍ച്ചൂള യൂണിറ്റില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം അര മണിക്കൂറിനുള്ളില്‍ തീ കെടുത്തി.
Photo Courtesy : Google/ images are subject to copyright