ലഹരി മരുന്ന് കേസ്: ദീപിക അടക്കം 4 നടിമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഹാജരാകാന്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് സമന്‍സ് അയച്ചത്.
നാളെ നടി രാകുൽ പ്രീത് സിങ്, ഫാഷൻ ഡിസൈനർ സിമോൻ ഖംബാട്ട എന്നിവർ ഹാജരാകണം. ദീപിക 25ന് ഹാജരാകണം. 26ന് നടിമാരായ ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവർ ഹാജരാകണം. ലഹരിമരുന്ന് കേസില്‍ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
നിലവില്‍ കേസില്‍ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷൗവിക്, സുശാന്തിന്റെ മാനേജര്‍ തുടങ്ങിയവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്നിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചില വാട്സ്‌ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലാണെന്ന് എന്‍സിബി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ദീപിക പദുക്കോണുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചത്. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശും ‘ഡി’ എന്ന് പേരുള്ള ഒരാളും തമ്മില്‍ നടത്തിയ സംഭാഷണങ്ങളും ഇതില്‍പ്പെടും.
കരിഷ്മയും ദീപികയും തമ്മിലുളള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്.അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നാണ് സൂചന. അതിന്റെ അടിസ്ഥാനത്തിലാണ് ദീപികയോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുളളത്.
ശ്രദ്ധയുടെയും സാറാ അലി ഖാന്‍റെയും രകുല്‍ പ്രീത് സിംഗിന്‍റെയും പേരുകള്‍ റിയയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ചതാണെന്നാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പറയുന്നത്.
Photo Courtesy : Google/ images are subject to copyright