നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കോടതിയുടെ പെരുമാറ്റം പക്ഷപാതപരമാണെന്ന് ആരോപിച്ചാണ് നടിയും സര്‍ക്കാരും കോടതി മാറ്റം ആവശ്യപ്പെട്ടത്. എന്നാല്‍, ആവശ്യം അനുവദിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നു ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി.
കോടതിയും പ്രോസിക്യൂട്ടറും ഒരുമിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുറ്റക്കാര്‍ രക്ഷപ്പെടാനോ നിരപരാധി ശിക്ഷിക്കപ്പെടാനോ കാരണമാകുമെന്നു കോടതി ഓര്‍മപ്പെടുത്തി. കേസിൻ്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ കോടതിയും പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും പ്രവര്‍ത്തിക്കുമെന്നു കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
ക്രോസ് വിസ്താരത്തില്‍ നടിയെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ കോടതി തടഞ്ഞില്ലെന്ന പരാതി സമയത്ത് ബോധിപ്പിക്കാത്തതിനാല്‍ അതിൻ്റെ പേരില്‍ കോടതിമാറ്റം ആവശ്യപ്പെടുന്നതു പരിഗണിക്കാനാവില്ലെന്നു കോടതി പറഞ്ഞു. സാക്ഷികളെ ബുദ്ധിമുട്ടിച്ചെന്ന ആരോപണത്തിനു മതിയായ വസ്തുതകള്‍ ഹാജരാക്കിയിട്ടില്ല.
പരാതി വന്നപ്പോള്‍ ജഡ്ജി സ്വയം പിന്മാറണമായിരുന്നുവെന്ന വാദം അംഗീകരിക്കാനാവില്ല. ഹൈക്കോടതി പ്രത്യേകം ഏല്‍പിച്ചതും സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചതുമായ കേസാണിത്. മുന്‍വിധികള്‍ മാറ്റിവച്ചും വികാരത്തിന് അടിപ്പെടാതെയും വിധി പറയുകയാണു ജഡ്ജി ചെയ്യേണ്ടതെന്നു കോടതി പറഞ്ഞു.
വിചാരണയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഒരാഴ്ച കൂടി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. വിധി പഠിച്ച് തുടര്‍നടപടി സ്വീകരിക്കാനാണു സമയം തേടിയത്.
Photo Courtesy : Google/ images are subject to copyright