ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകമായ ചംഗ്‌അ 5 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്‌തു.
ചന്ദ്രനില്‍ നിന്നുളള പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാന്‍ ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകമായ ചംഗ്‌അ 5 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്‌തു. നവംബര്‍ 24നായിരുന്നു ചൈന ചംഗ്‌അ 5 വിക്ഷേപിച്ചത്. ചന്ദ്രൻ്റെ ഉത്ഭവം കണ്ടെത്താനുളള പഠനത്തിൻ്റെ ഭാഗമായാണ് അവിടെ നിന്നുളള പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്നത്.
ഓഷ്യാനസ് പ്രോസെല്ലറം അഥവാ ഓഷ്യന്‍ ഓഫ് സ്‌റ്റോംസ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ ലാവാ സമതലത്തില്‍ മനുഷ്യ സ്‌പര്‍ശം ഏല്‍ക്കാത്ത ഇടത്തുനിന്നാണ് പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്നത്. രണ്ട് കിലോയോളം പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്.
ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനാവുകയാണെങ്കില്‍ സോവിയറ്റ് യൂണിയനും അമേരിക്കക്കും ശേഷം ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. ലാന്‍ഡിംഗിന് ശേഷം പാറ തുരന്ന് പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ക്യാപ്‌സൂളിലായിരിക്കും ശേഖരിക്കുന്ന പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നത്. ചൈനയിലെ മംഗോളിയ മേഖലയിലായിരിക്കും ഇത് ലാന്‍ഡ് ചെയ്യുക.
2013ലാണ് ചൈന ആദ്യ ചാന്ദ്രപര്യവേക്ഷണം നടത്തിയത്. പുരാതന ചൈനക്കാര്‍ക്ക് ചന്ദ്രന്‍ ചംഗ്‌അ എന്ന ദേവതയാണ്. പലരും ചംഗ്‌അയെ ആരാധിക്കുന്നുണ്ട്. അതിനാലാണ് ചന്ദ്രനില്‍ നിന്നുളള കല്ലുകളും മറ്റു പദാര്‍ത്ഥങ്ങളും ശേഖരിക്കാന്‍ ചൈന അയച്ച ദൗത്യത്തിന് ചംഗ്‌അ എന്നു പേരിട്ടത്.
Photo Courtesy : Google/ images are subject to copyright