കൊവിഡ് വാക്‌സിന്‍; പാര്‍ശ്വഫലങ്ങളുണ്ടായാല്‍ നിയമപരമായ ബാധ്യത വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
കൊവിഡ് വാക്‌സിന്‍ കുത്തിവയ്ക്കുമ്പോൾ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ നിയമപരമായ ബാധ്യത വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍കൂടി ബാധ്യത ഏറ്റെടുക്കണമെന്ന വാക്‌സിന്‍ നിര്‍മാതാക്കളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ വികസിപ്പിച്ച വാക്‌സിനായതിനാല്‍ കുത്തിവയ്ക്കുമ്പോള്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ സര്‍ക്കാര്‍ കൂടി ബാധ്യത ഏറ്റെടുക്കണമെന്നായിരുന്നു വാക്‌സിന്‍ നിര്‍മാതാക്കളുടെ ആവശ്യം.
അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂനിയനും നിയമപരമായ ബാധ്യത വാക്‌സിന്‍ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. എന്നാല്‍, മറ്റ് പ്രതിരോധ വാക്‌സിനുകള്‍ക്കുള്ള നിയമപരമായ വ്യവസ്ഥകള്‍ കൊവിഡ് പ്രതിരോധ വാക്‌സിനും ബാധകമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ശ്വഫലങ്ങളുണ്ടായാല്‍ ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക് ആക്‌ട്, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നയങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയമപരമായ നടപടികള്‍ കമ്പനികള്‍ നേരിടേണ്ടിവരും.
Photo Courtesy : Google/ images are subject to copyright