രാജ്യമൊട്ടാകെ കൊവിഡ് വാക്സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും; സംശയങ്ങൾക്കുള്ള മറുപടിയുമായി ആരോഗ്യവകുപ്പ്.
രാജ്യമൊട്ടാകെ കൊവിഡ് വാക്സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും. സംസ്ഥാനത്തും വാക്സിന്‍ വിതരണം ശനിയാഴ്ച ആരംഭിക്കും. ഇതിനുള്ള ആദ്യ ബാച്ച് വാക്സിനുകള്‍ സംസ്ഥാനത്ത് എത്തി. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കൊവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് വാക്സിന്‍ ആദ്യം ലഭ്യമാക്കുന്നത്. അതേസമയം വാക്സിന്‍ വിതരണം സംബന്ധിച്ച് നിരവധി സംശയങ്ങളാണ് പൊതുജനങ്ങള്‍ക്ക് ഉള്ളത്. കൊവിഡ് മുക്തനായ വ്യക്തി വാക്സിന്‍ സ്വീകരിക്കേണ്ടതുണ്ടോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഇത്തരം ആശങ്കകള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കോവിഡ് രോഗമുക്തരാവരും വ്യക്തികള്‍ വാക്സിന്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വാക്സിന്‍ സഹായിക്കും. കൊവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന വ്യക്തി വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാല്‍ രോഗലക്ഷണങ്ങള്‍ മാറി 14 ദിവസം കഴിയുന്നത് വരെ വാക്സിന്‍ സ്വീകരിക്കുന്നത് മാറ്റി വെയ്ക്കാം.
ഇന്ത്യയില്‍ നല്‍കുന്ന വാക്സിന്‍ മറ്റു രാജ്യങ്ങളിലേതപോലെ തന്നെ ഫലപ്രദമാണ്. സുരക്ഷിതത്വവും ഫലപ്രാപ്തിയും വിവിധ ഘട്ടങ്ങളിലൂടെ ഉറപ്പാക്കിയിട്ടുള്ളതിനാല്‍ മറ്റു രാജ്യങ്ങളില്‍ നല്‍കുന്ന വാക്സിനുകളേപ്പോലെ സുരക്ഷിതമാണ് ഇന്ത്യയില്‍ നല്‍കുന്ന വാക്സിനും.
കൊവിഡ് 19 വാക്സിനേഷന്‍ സ്വീകരിച്ച ശേഷം കുത്തിവെയ്പ്പ് കേന്ദ്രത്തില്‍ അര മണിക്കൂറെങ്കിലും വിശ്രമിക്കണം. അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. മാസ്‌ക് ധരിക്കുക, കൈകള്‍ ശുദ്ധിയാക്കി വെയ്ക്കുക, ശാരീരിക അകലം പാലിക്കുക.
സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് കൊവിഡ് 19 വാക്സിന്‍ നല്‍കുക. മറ്റേതൊരു വാക്സിന്‍ സ്വീകരിച്ചാലും ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ചെറിയ പനി, വേദന എന്നിവയുണ്ടായേക്കാം. വാക്സിന്‍ സ്വീകരിച്ചതു മൂലം മറ്റു പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
കാന്‍സര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് വാക്സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് കൊവിഡ് രോഗ സാദ്ധ്യത കൂടുതലായതിനാല്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കണം.
28 ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഓരോ ഡോസ് വീതം ആകെ രണ്ടു ഡോസ് വീതം ആകെ രണ്ടു ഡോസ് വാക്സിനാണ് സ്വീകരിക്കേണ്ടത്. രണ്ടാമത്തെ ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ച കൊണ്ട് ശരീരത്തില്‍ ആന്റിബോഡികളുടെ രക്ഷാകവചം നിര്‍മ്മിക്കപ്പെടും.
രോഗ സാധ്യത കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി വാക്സിന്‍ നല്‍കേണ്ട മുന്‍ഗണന പട്ടിക തയാറാക്കിയിട്ടുണ്ട്. ആദ്യ വിഭാഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പൊലീസ്, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുന്‍നിര പ്രവര്‍ത്തകരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ വിഭാഗത്തില്‍ 50 വയസിനു മുകളിലുള്ളവരെയും 50 വയസില്‍ താഴെയുള്ള മറ്റ് രോഗബാധിതരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്നാണ് എല്ലാവര്‍ക്കുമായി വാക്സിന്‍ ലഭ്യമാക്കുക.
Photo Courtesy : Google/ images are subject to copyright