വൈദുതിചാര്‍ജ്ജ് വര്‍ദ്ധനവിനായി KSEB സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ തള്ളി..
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനായി കെഎസ്‌ഇബി സമര്‍പ്പിച്ച കണക്ക്, റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. 13,865 കോടി രൂപ ആകെ ചെലവ് വന്ന 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് വൈദ്യുതിബോര്‍ഡ്, റെഗുലേറ്ററി കമ്മീഷനില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ ചിലവിനത്തില്‍ സൂചിപ്പിച്ച 1,237 കോടിയാണ് കമ്മീഷന്‍ വെട്ടിക്കുറച്ചത്. സി എ ജി അംഗീകരിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ബോര്‍ഡ് കമ്മീഷന് നല്‍കിയത്. 1,331 കോടി കെ എസ് ഇ ബി ക്ക് റവന്യൂ ഗ്യാപ് ഉണ്ടായെന്നും ഈ തുക ഈടാക്കുന്നതിനായി വൈദ്യുതി ചാര്‍ജ്ജില്‍ വര്‍ദ്ധനവ് വരുത്തണമെന്നുമായിരുന്നു കെഎസ്‌ഇബിയുടെ ആവശ്യം. എന്നാല്‍ ചിലവിനത്തിലുണ്ടായി എന്ന് വൈദ്യുതി ബോര്‍ഡ് അവകാശപ്പെടുന്ന തുക കമ്മീഷന്‍ വെട്ടിക്കുറച്ചതോടെ റവന്യൂ ഗ്യാപ്പ് 84 കോടിയായി കുറഞ്ഞു.
മുന്‍കാലങ്ങളിലും കെഎസ്‌ഇബി സമര്‍പ്പിക്കുന്ന കണക്കുകള്‍ അതേപടി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാറില്ല. പക്ഷേ ഇത്ര വലിയ തുക വെട്ടി കുറയ്ക്കുന്നത് സമീപകാലത്ത് ഇത് ആദ്യമാണ്. കെഎസ്‌ഇബിക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് കമ്മീഷന്റെ ഈ നടപടി. കാലാകാലങ്ങളില്‍ കെഎസ്‌ഇബി സമര്‍പ്പിക്കുന്ന വരുമാനനഷ്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കുക. വരുമാനത്തേക്കാള്‍ അധികം ചിലവഴിച്ചതുക, വൈദ്യുതി നിരക്ക് വര്‍ദ്ധനവിലൂടെ ഈടാക്കാനാണ് കെഎസ്‌ഇബി ശ്രമിക്കുക. കെഎസ്‌ഇബിയുടെ അപേക്ഷ പരിഗണിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് റെഗുലേറ്ററി കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
കെഎസ്‌ഇബി അവകാശപ്പെട്ട റവന്യൂ ഗ്യാപ്പ് കമ്മീഷന്‍ കണക്കില്‍ വെട്ടികുറക്കപെട്ടതോടെ പ്രതീക്ഷിച്ച നിരക്കില്‍ വൈദ്യുതി വര്‍ദ്ധനവ് ഉണ്ടാകില്ല. ഫലത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും റെഗുലേറ്ററി കമ്മീഷൻറെ ഇടപെടല്‍ പൊതുജനങ്ങള്‍ക്ക് നേട്ടമായി വരും.
Photo Courtesy : Google/ images are subject to copyright