ആറളത്ത് 25 ഏക്കറില്‍ മഞ്ഞള്‍പാടം; വിപണനത്തിന് റെയ്ഡ്കോയുമായി ധാരണ.
ആറളം ഫാമില്‍ വൈവിധ്യവത്കരണത്തിൻറെ ഭാഗമായി കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൻറെ സഹകരണത്തോടെ 25 ഏക്കറില്‍ നടത്തിയ മഞ്ഞള്‍കൃഷി പദ്ധതി വന്‍ വിജയം. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യം നേരിട്ട ഭക്ഷ്യവസ്തുക്കളില്‍ ഒന്നായിരുന്നു മഞ്ഞള്‍. മഞ്ഞളിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന പ്രചാരണത്തിന് ശാസ്ത്രീയ പിന്‍ബലം വ്യക്തമല്ലെങ്കിലും മഞ്ഞളിൻറെ പ്രതിരോധശേഷി മലയാളികള്‍ക്ക് എന്നും വശമായിരുന്നു. കാസര്‍കോട് സെന്‍ട്രല്‍ പ്ലാന്റേഷൻ ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൃഷി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ആറളത്ത് ഉല്‍പ്പാദിപ്പിക്കുന്ന മഞ്ഞള്‍ പൂര്‍ണമായും ഏറ്റെടുക്കാമെന്ന് റെയ്ഡ്കോ, ഫാമുമായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. വിപണി വിലയേക്കാള്‍ 10 ശതമാനം അധികം നല്‍കിയാണ് റെയ്ഡ്കോ വാങ്ങുക. ഇക്കുറി 150 ടണ്‍ മഞ്ഞളാണ് ഫാമില്‍നിന്നും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് ഏക്കര്‍ സ്ഥലത്താണ് മഞ്ഞൾ കൃഷി നടത്തിയത്. ഇത് പൊടിച്ച് ആറളം ബ്രാന്‍ഡ് എന്ന പൊതുനാമത്തില്‍ വിപണിയില്‍ എത്തിച്ചിരുന്നു. ഇതിന് ലഭിച്ച സ്വീകാര്യതയാണ് കൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. വിപണിസാധ്യത പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ഏജന്‍സിയായ റെയ്ഡ്കോയുമായി ധാരണയില്‍ എത്തിയത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ മറ്റ് വിളകളൊന്നും കൂടുതല്‍ പ്രദേശത്ത് കൃഷി നടത്താന്‍ സാധിക്കുന്നില്ല. എന്നാല്‍, ഇഞ്ചിയും മഞ്ഞളും കാട്ടാനകളും കാട്ടുപന്നിയും നശിപ്പിക്കുന്നില്ല. ആദിവാസി പുനഃരധിവാസമേഖലയില് കഴിഞ്ഞ മൂന്ന് , നാല് വര്‍ഷമായി പട്ടയം കിട്ടിയവരുടെ ഭൂമിയില്‍ കൃഷിവകുപ്പ് സൗജന്യമായി വിത്തും വളവും നല്കി മഞ്ഞള്‍ കൃഷി വ്യാപകമായി നടത്തിയിരുന്നു. മികച്ച ഉല്‍പ്പാദനവും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതില്‍നിന്ന് ലഭിച്ച സംരക്ഷണവും കൃഷി വ്യാപിപ്പിക്കുന്നതിലേക്ക് നയിച്ചു. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗം എന്ന നിലയില്‍ പുതിയ പരീക്ഷണം വന്‍ വിജയമാണ്.
Photo Courtesy : Google/ images are subject to copyright