സുമനസ്സുകൾ കൈകോർത്തപ്പോൾ മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി തികഞ്ഞു
മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന് മുഹമ്മദിനായി നാടൊന്നാകെ കൈകോര്‍ത്തപ്പോൾ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് ചികിത്സയ്ക്കാവശ്യമായ മരുന്നിന് 18 കോടി രൂപ വലിയ ബാധ്യതയുള്ള തുക ആയില്ല. മുഹമ്മദിന് ലോകത്തിന്റെ നാനാ കോണിനുള്ള മലയാളികള്‍ കൈ അയച്ച് സഹായിച്ചപ്പോള്‍അപ്രാപ്യമായത് കൈപ്പിടിയിലൊതുങ്ങുകയായിരുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് അഞ്ച് ദിവസത്തെ ക്യാമ്പയിൻ കൊണ്ട് സമാഹരിക്കാനായത്. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഇനി ആരും കാശയക്കേണ്ടെന്നും മാതാപിതാക്കള്‍ അറിയിച്ചു.
പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗമാണ് മുഹമ്മദിന്. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനാണ് മുഹമ്മദ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തില്‍ വീണ്ടുമെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടു കഴിഞ്ഞു. രണ്ട് വയസ്സിനുള്ളില്‍ മരുന്ന് നല്‍കിയാല്‍ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കു ശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകള്‍ അഫ്രക്ക് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.
Photo Courtesy : Google/ images are subject to copyright