കോവിഡ് പ്രോട്ടോകോള്‍ വിവാദത്തില്‍ അര്‍ജന്റീന. അര്‍ജന്റീന – ബ്രസീൽ മത്സരം നിർത്തിവച്ചു.
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അര്‍ജന്റീന ബ്രസീല്‍ മത്സരം ഇടയ്ക്ക് പോലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എ എഫ് എ). ബ്രസീലുമായുള്ള മത്സരത്തിന് മുന്നോടിയായി മൂന്നു ദിവസം മുന്‍പേ തങ്ങളുടെ ടീം എല്ലാ നിബന്ധനകളും പാലിച്ച് ബ്രസീലില്‍ എത്തിയിട്ടും മത്സരം തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ ഒരു നടപടി എടുത്തത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് എ എഫ് എ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചത്.
“സാവോ പോളോയില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം ഉപേക്ഷിച്ച നടപടിയില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നു. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ പോലെ തന്നെ, കളി ആരംഭിച്ചു കഴിഞ്ഞതിനു ശേഷമുള്ള അന്‍വിസയുടെ ഇടപെടല്‍ എ എഫ് എയെയും ആശ്ചര്യപ്പെടുത്തി. ഖത്തര്‍ 2022 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്കായി, കോണ്‍മബോള്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അല്‍ബിസെലസ്റ്റെ (അര്‍ജന്റീന) സംഘം സെപ്തംബര്‍ മൂന്നിന് രാവിലെ എട്ടു മണിക്ക് ബ്രസീലില്‍ എത്തിയിരുന്നു. കോണ്‍മെബോള്‍ അധികൃതരുടെയും മാച്ച് റഫറിയുടെയും റിപ്പോര്‍ട്ട് കിട്ടിയശേഷം ഇതു സംബന്ധിച്ച് ഞങ്ങള്‍ ഫിഫയുമായി സംസാരിക്കും. ഇത്രയും പ്രാധാന്യമുള്ള മത്സരത്തില്‍ സ്പോര്‍ട്സിന്റെ ആവേശത്തെ തകര്‍ക്കുന്ന നടപടികള്‍ ഉണ്ടായിക്കൂടാ” – എ എഫ് എ പ്രസ്താവനയില്‍ വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona