പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് അനിത പുല്ലയില്‍
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി അനിത പുല്ലയില്‍. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരിയാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ചാനലുകളോട് പ്രതികരിച്ചു. ഇതുവരെ ആരും വിളിച്ചിട്ടില്ല, നാട്ടിലേക്ക് വരാന്‍ ഒരു വിലക്കുമില്ല, ആവശ്യമെങ്കില്‍ വരുമെന്നും അവർ വ്യക്തമാക്കി.
മോന്‍സനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ബാങ്ക് രേഖകള്‍ കൈവശം ഉണ്ട്. ഫോണ്‍ രേഖകളും സന്ദേശങ്ങളും തന്റെ പക്കലുണ്ട്. ഇതൊക്കെ പരിശോധിക്കാന്‍ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ എവിടെ വരാനും താന്‍ തയ്യാറാണ്.
ആളുകളെ പറ്റിക്കുന്ന ശീലം എനിക്കില്ല. അങ്ങോട്ട് കൊടുക്കാനേ അറിയൂ. ഒരു രാജാവിനെ പോലെ ജീവിച്ചിരുന്നവനാണ് അറസ്റ്റിലായത്. അവനെ സഹായിച്ചവര്‍ക്ക് വിഷമമുണ്ടാകും.മോന്‍സണുമായി ബന്ധമുള്ള ഉന്നതരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും അനിത ആവശ്യപ്പെട്ടു. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സുഹൃത്തായിരുന്ന അനിതക്ക് അറിവുണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. ഇറ്റലിയിലുള്ള അനിതയെ നോട്ടിസയച്ച് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.