കോട്ടയം പൊലീസിന് അഭിനന്ദന പ്രവാഹം
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഞൊടിയിടയില്‍ നടപടി സ്വീകരിച്ച് കുഞ്ഞിനെ കണ്ടെത്തിയ പൊലീസിന് അഭിനന്ദന പ്രവാഹം. കുഞ്ഞിന്റെ മാതാവായ വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതി പൊലീസിന് നന്ദി അറിയിച്ചു. കുഞ്ഞിനെ നഴ്സിന്റെ വേഷത്തിലെത്തി തട്ടിക്കൊണ്ട് പോയ നീതുവിന്റെ പെരുമാറ്റത്തില്‍ സംശയമൊന്നും ഉണ്ടായിരുന്നില്ലെന്നും അശ്വതി പറഞ്ഞു. നീതു നഴ്സായെത്തിയപ്പോള്‍ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് തന്നോട് പാല്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പാല്‍ നല്‍കി ഉറക്കിയ ശേഷമാണ് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിന് മഞ്ഞയുണ്ടെന്നും അതിനാല്‍ കൊണ്ടു പോകുന്നു എന്നുമാണ് അറിയിച്ചത്. സ്റ്റെതസ്കോപ്പുമായി എത്തിയ യുവതിയുടേത് സാധാരണ നഴ്സുമാര്‍ ചെയ്യുന്നത് പോലെയുള്ള പെരുമാറ്റമായിരുന്നു, അതിനാല്‍ സംശയം തോന്നിയില്ല. എന്നാല്‍ കുഞ്ഞുമായി നഴ്സ് രണ്ടാമത്തെ നിലയിലേക്ക് പോകുന്നതിന് പകരം താഴത്തെ നിലയിലേക്ക് പോയത് സംശയം ജനിപ്പിച്ചിരുന്നു. തുടര്‍ന്ന് നഴ്സുമാരോട് കാര്യം പറയുകയും, അശ്വതിയുടെ മാതാവ് താഴെയെത്തി കാര്യം സെക്യൂരിറ്റിക്കാരോട് പങ്കുവയ്ക്കുകയുമായിരുന്നു. വലിയ നഗരത്തില്‍ നിന്നും കുഞ്ഞിനെ തിരികെ ലഭിക്കുമോ എന്ന ഭയപ്പാടിലായിരുന്നു. ഒരു മണിക്കൂറിനകം പൊലീസ് കുട്ടിയെ കൈമാറാനെത്തിയപ്പോഴും അശ്വതി ഭയന്നു. വയലറ്റ് നിറമുള്ള ടര്‍ക്കിയില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ നിന്നും നീതു കുഞ്ഞിനെ കടത്തിക്കൊണ്ട് പോയപ്പോള്‍ മറ്റൊരു നിറത്തിലുള്ള തുണിയായിരുന്നു. പൊലീസ് കൊണ്ടു വന്ന കുഞ്ഞ് മാറിപ്പോയോ എന്ന ഭയമായിരുന്നു അപ്പോള്‍ അശ്വതിക്കുണ്ടായത്. കുഞ്ഞിനെ തിരികെ എത്തിച്ചയുടന്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി ഐ സി യു വിലേക്ക് മാറ്റിയിരുന്നു. കുഞ്ഞ് ഇപ്പോള്‍ ആരോഗ്യവാനാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona