തൊഴിലുറപ്പ് വിഹിതം കുറച്ചതിനെതിരെ സോണിയാഗാന്ധി
തൊഴിലുറപ്പ് പദ്ധതിക്കുള്ള ബഡ്‌ജറ്റ് വിഹിതം കുറച്ചത് മൂലം തൊഴിലാളികള്‍ക്ക് കൃത്യമായി കൂലി ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ലോക്‌സഭയില്‍ ആരോപിച്ചു. തൊഴിലുറപ്പിനുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ കുറയ്‌ക്കുകയാണെന്നും ഇക്കൊല്ലത്തെ ബഡ്‌ജറ്റില്‍ 2020നെക്കാള്‍ 35 ശതമാനം കുറവാണെന്നും സോണിയ ശൂന്യവേളയില്‍ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ താങ്ങായ തൊഴിലുറപ്പിനെ മുൻപ് പരിഹസിച്ച പലര്‍ക്കും അംഗീകരിക്കേണ്ടി വന്നുവെന്നും സോണിയ പറഞ്ഞു. സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ സംസ്ഥാനങ്ങളുടെ വാര്‍ഷിക തൊഴില്‍ ബഡ്‌ജറ്റിന് അനുമതി നല്‍കാത്ത സാഹചര്യമുണ്ട്. ഓഡിറ്റിന്റെ പേരില്‍ തൊഴിലാളികളെ ക്രൂശിക്കുന്നത് ശരിയല്ല. തൊഴിലുറപ്പിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും 15 ദിവസത്തിനുള്ളില്‍ കൂലി ഉറപ്പാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
എന്നാല്‍ ആരോപണം തെറ്റാണെന്ന് വിശദീകരിച്ച് കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിംഗും വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. ഇത് കോണ്‍ഗ്രസ്-ഭരണ പക്ഷാംഗങ്ങള്‍ തമ്മിലുള്ള വാക്കു തര്‍ക്കത്തിന് ഇടയാക്കി. സോണിയ ആരോപിച്ച വിഷയം വസ്‌തുതാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് ഭരിച്ച യു.പി.എ കാലത്ത് നല്‍കിയതിനെക്കാള്‍ കൂടുതല്‍ തുക തൊഴിലുറപ്പിന് നല്‍കുന്നുണ്ടെന്ന് കേന്ദ്രമന്ത്രിമാര്‍ വിശദീകരിച്ചു. 2013-14 കാലത്ത് 33,000 കോടി മാത്രമായിരുന്നത് മോദി സര്‍ക്കാര്‍ 1.12 ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചെന്ന് ഗിരിരാജ് സിംഗ് ചൂണ്ടിക്കാട്ടി. യു.പി.എ കാലത്ത് അഴിമതി മൂലം തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചില്ലെന്നും മോദി സര്‍ക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി നേരിട്ട് പണം ഉറപ്പാക്കുന്നുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇരു പക്ഷത്തേയും അംഗങ്ങളുടെ വാദ പ്രതിവാദങ്ങൾ കാരണം കുറച്ചു നേരം സഭ ബഹളമയമായി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona