വിദേശവനിതയെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയ കേസ്, പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം കോവളത്ത് 40 കാരിയായ ലാത്വിയന്‍ യുവതിയെ ലഹരി നല്‍കി പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം തടവും, 1,65,000 രൂപ വീതം പിഴയും തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരിക്കുന്നത്. 2018 മാര്‍ച്ച് 14നാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയ 37 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. പിഴ തുക യുവതിയുടെ കുടുംബത്തിന് നല്‍കണം എന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് പ്രതികള്‍. കൊലപാതകം, കൂട്ട ബലാത്സംഗം, മയക്കുമരുന്ന് നല്‍കി ഉപദ്രവിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടവില്‍വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
അതേസമയം, കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ ഡിജിപി അനില്‍ കാന്ത് അനുമോദിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ ഡോ.കെ.ശശികല ഉള്‍പ്പെടെയുള്ള സയന്റിഫിക് ഓഫിസര്‍മാര്‍ക്കും പോലീസ് ആദരം നല്‍കി. കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്ക്കെത്തിയ യുവതിയെ കോവളത്തു വെച്ച് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രാജ്യത്തിനും പുറത്തും ശ്രദ്ധ നേടിയിരുന്നു. പോത്തന്‍കോട്ടെ ആയുര്‍വേദ കോളജില്‍ നിന്നും 2018 മാര്‍ച്ച് 14 നു കാണാതായ യുവതിയെ 36 ദിവസങ്ങള്‍ക്കു ശേഷം പനത്തുറയിലെ കണ്ടല്‍ക്കാട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലാഥ്വിയന്‍ എംബസി വരെ അന്വേഷണം ഊര്‍ജിതമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പ്രത്യേക സംഘം പരമാവധി സാഹചര്യ തെളിവുകള്‍ ശേഖരിച്ചതാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ നിര്‍ണായകമായത്.
അന്ന് ദക്ഷിണമേഖല ഐ.ജി ആയിരുന്ന ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്റ്റര്‍ മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ഐജി പി.പ്രകാശ്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജെ.കെ.ദിനില്‍ ഉള്‍പ്പടെ 42 പൊലീസ് ഉദ്യോഗസ്ഥരും 8 സയിന്റിഫിക്ക് ഓഫിസേഴ്സും ആദരവ് ഏറ്റുവാങ്ങി.
Photo Courtesy : Google/ images are subject to copyright