ദുരിതാശ്വാസനിധിഫണ്ട് വകമാറ്റിയ കേസ്സ്, ലോകായുക്ത നാളെ വിധി പറയും.
ദുരിതാശ്വാസനിധിഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ ലോകായുക്ത നാളെ വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത്. വിധി എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകും. മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്‍റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലിസുകാരന്റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയതിന് എതിരെയാണ് കേസെടുത്തത്.
പണം അനുവദിക്കുന്നതിൽ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സർക്കാരിനെ വിമർശിച്ചിരുന്നു. 2022 മാർച്ച് 18ന് വാദം പൂർത്തിയായി. ഒരു വർഷം കഴിഞ്ഞിട്ടും വിധി പറഞ്ഞില്ല. തുടർന്ന് പരാതിക്കാരനായ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. വിധി മുന്നിൽ കണ്ട് ലോകായുക്ത നിയമം തന്നെ സർക്കാർ ഭേദഗതി ചെയ്തിരുന്നു. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭ പാസാക്കി. എന്നാൽ ഗവർണർ അതിൽ ഒപ്പിട്ടിരുന്നില്ല. ലോകായുക്ത നിയമം 14 വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടർന്ന് കെടി ജലീലിന് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു. സമാനമായ വകുപ്പിലെ കേസിൽ വിധി എതിരായാൽ പിണറായി വിജയനും സ്ഥാനം ഒഴിയേണ്ടിവരും.
Photo Courtesy : Google/ images are subject to copyright