അതൃപ്തി പ്രകടമാക്കി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

അതൃപ്തി പ്രകടമാക്കി  മുൻ  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്‌ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പൊരുത്തക്കേടുകള്‍ തോന്നിയെന്നും അതിൽ തനിക്ക് വിഷമമുണ്ടായിയെന്നത് സത്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ സ്ഥിരം ക്ഷണിതാവ് പദവിയാണ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്‌ രംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് വ‌ര്‍ഷമായി തനിക്ക് പാര്‍ട്ടിയില്‍ പദവികളൊന്നുമില്ല. എന്നിട്ടും സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. തനിക്ക് ഒരു പദവിയും ലഭിച്ചില്ലെങ്കിലും പ്രവർത്തനങ്ങൾ തുടരുമെന്നും തനിക്ക് പറയാനുള്ളത് ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ഈ മാസം 16ന് ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവിന് വോട്ടവകാശമില്ല. 2004ലും ചെന്നിത്തല ക്ഷണിതാവായിരുന്നു. അതിന് ശേഷം കേരളത്തില്‍. പിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി. വീണ്ടും സ്ഥിരം ക്ഷണിതാവാക്കിയത് തരം താഴ്ത്തലാണെന്നാണ് അദ്ദേഹത്തിന്റെ തോന്നല്‍. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ജൂനിയറായ തരൂരും തന്റെ നേതൃത്വത്തില്‍ സഹഭാരവാഹിയായി പ്രവര്‍ത്തിച്ച കെസി വേണുഗോപാലും ഇപ്പോള്‍ മുകളിലും, താൻ താഴെയുമെന്നതാണ് ചെന്നിത്തലയെ വിഷമിപ്പിക്കുന്നത്. 2021ല്‍ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതും അപമാനിക്കലായി വിലയിരുത്തിയ ചെന്നിത്തല അതിന് ശേഷം നിരന്തരം തഴയപ്പെടുന്നുവെന്ന വികാരവും അടുപ്പമുള്ളവരോട് പങ്കുവയ്ക്കുന്നുണ്ട്. എഐസിസി അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കിയാല്‍ അത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് പ്രവര്‍ത്തക സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്തിയത്. തനിക്ക് പറയാനുള്ളത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കുമെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചത്. പ്രവര്‍ത്തക സമിതി പുന:സംഘടനയ്ക്ക് ശേഷം എഐസിസി നേതൃത്വത്തില്‍ നിന്നാരും ചെന്നിത്തലയെ ബന്ധപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ ചില ഉന്നത നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ അസംതൃപ്തിയില്ലെന്ന മറുപടിയാണ് നല്‍കിയത്. മഹാരാഷ്ട്രയടക്കം മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയില്‍ പോകാൻ ചെന്നിത്തലയ്ക്ക് താല്പര്യമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ സജീവമാകാനാണ് താല്പര്യം.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.