കടമക്കുടിയിൽ നാലംഗ കുടുംബം ജീവനൊടുക്കിയത് കടുത്ത സാമ്പത്തികബാദ്ധ്യതയെ തുടർന്ന്
കടമക്കുടിയില്‍ നാലംഗ കുടുംബം ജീവനൊടുക്കിയത് കടുത്ത സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്നെന്ന് തെളിയ്‌ക്കുന്ന ആത്മഹത്യ കുറിപ്പ് പുറത്ത്. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ(32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. രണ്ട് ആണ്‍കുട്ടികളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. രാവിലെ ഏഴരയോടെ തറാവാട്ടുവീടിന്റെ മുകള്‍നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും ആരും സഹായിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. ശില്പ ഇന്നലെ ഇറ്റലിയിലേക്ക് പോവുകയാണെന്നാണ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ കെട്ടിടനിര്‍മ്മാണതൊഴിലാളിയും ആര്‍ട്ടിസ്റ്റുമായ നിജോയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്ത് വീട്ടിലേക്ക് തിരഞ്ഞെത്തി. ഈ സമയം നിജോയെ ഹാളില്‍ ഫാനിലും ശില്പയെ സീലിംഗിലെ ഹുക്കിലും തൂങ്ങിയ നിലയിലാണ് കണ്ടത്. ഇൻക്വിസ്റ്റ് നടപടികള്‍ക്ക് ശേഷം ഇന്നലെ തന്നെ വരാപ്പുഴ പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. സംസ്കാരം ഇന്ന് രാവിലെ കടമക്കുടി സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയില്‍ നടന്നു.
Photo Courtesy : Google/ images are subject to copyright