കോഴിക്കോട് നിപ രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് അസ്വാഭാവികമായി മരിച്ച രണ്ട് പേർക്കും നിപ രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഈ വിവരം അറിയിക്കുകയായിരുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവർത്തകരുമടക്കം നിരീക്ഷണത്തിലാണ്. നിപ്പ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി അധികൃതർ വിവരം സർക്കാരിനെ അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 30നാണ് ആദ്യം മരണം സംഭവിച്ചത്. മരുതോങ്കര സ്വദേശിയാണ് മരിച്ചത്. ഇയാളുടെ നാലും ഒമ്പതും വയസുള്ള മക്കളും ഇരുപത്തിയഞ്ചുവയസ്സുള്ള മറ്റൊരു ബന്ധുവും ചികിത്സയിലാണ്. ഒൻപതുവയസുകാരൻ വെന്റിലേറ്ററുകളുടെ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിയുന്നത്. കോഴിക്കോട് ജില്ലയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ അടിയന്തിരയോഗം വിളിച്ചുചേർത്തു. സാഹചര്യം വിലയിരുത്തി. എന്തുസാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright