പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; സഹോദരങ്ങൾ അടക്കം മൂന്ന് പേർ പിടിയിൽ
പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട യുവാവും കൂട്ടാളികളും പിടിയില്‍. കൊലക്കേസടക്കം വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതി ചൊവ്വൂര്‍ മാളിയേക്കല്‍ ജിനോ ജോസ് , സഹോദരൻ മെജോജോസ്, സുഹൃത്ത് വെള്ളാങ്കല്ലൂര്‍ സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത നന്തിക്കരയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ പൊലീസ് പിടികൂടുകയായിരുന്നു. ആക്രമണത്തിന് ശേഷം ചൊവ്വൂരില്‍ നിന്ന് സ്വിഫ്‌റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മേജോയും വഴില്‍ കാര്‍ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്റെ ഓഡി കാറില്‍ രക്ഷപ്പെട്ടു. വിവിധ സ്റ്റേഷനിലേക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നന്തിക്കരയില്‍ വെച്ച് പുതുക്കാട് പൊലീസ് വാഹനം കുറുകെയിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ മൂവരെയും ചേര്‍പ്പ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ ഏങ്ങണ്ടിയൂര്‍ തൃത്തല്ലൂര്‍ കടവത്ത് സുനിലിനാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളുടെ വീടിന്റെ പരിസരത്ത് സംഘര്‍ഷമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയതായിരുന്നു പൊലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തര്‍ക്കമുണ്ടായി. ഇതന്വേഷിക്കാൻ വീട്ടിലെത്തിയപ്പോഴാണ് ജിനോ വടിവാൾ കൊണ്ട് സുനിലിന്റെ മുഖത്ത് വെട്ടിയത്.
Photo Courtesy : Google/ images are subject to copyright